പൊലീസ് ഇ-പാസിന് അപേക്ഷിച്ചത് 2,55,628 പേര്‍; ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി

By Web TeamFirst Published May 10, 2021, 1:22 PM IST
Highlights

തിങ്കളാഴ്ച രാവിലെ 11 മണിവരെയുളള കണക്കു പ്രകാരം  22,790 പേര്‍ക്ക് യാത്രാനുമതി നല്‍കി. 1,40,642 പേര്‍ക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകള്‍ പരിഗണനയിലാണ്.

തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് യാത്രാനുമതി നല്‍കി. 1,40,642 പേര്‍ക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11 മണിവരെയുളള കണക്കാണിത്. 

വളരെ അത്യാവശ്യമുളള യാത്രകള്‍ക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.  അവശ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. 

മരുന്ന്,  ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും.  അവശ്യ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!