
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് നൂറ് കണക്കിന് അതിഥി തൊഴിലാളികൾ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമാണെന്ന നിഗമനത്തിന് പിന്നാലെ പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് നീക്കം. നേരിയ തോതിൽ പ്രതിഷേധം ഉടലെടുത്ത പെരുമ്പാവൂരിൽ പൊലീസ് സംഘം റൂട്ട് മാർച്ച് നടത്തി.
പെരുമ്പാവൂരിൽ എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ മാർച്ച്. അതിഥി തൊഴിലാളികൾക്ക് ബോധവത്കരണവും നൽകി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഒഴിയാൻ നിർദ്ദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പലായനം അനുവദിക്കരുതെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രത്യേക സാഹചര്യത്തിൽ എറണാകുളത്ത് മന്ത്രി വിഎസ് സുനിൽകുമാർ സ്ഥിതി വിലിയിരുത്തി. പെരുമ്പാവൂരിലും ആലുവയിലും കർശന നിരീക്ഷണം ഏർപ്പെടുത്തി. പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസുദ്യോഗസ്ഥർ സന്ദർശിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നൽകാൻ പൊലീസ് സഹായിക്കും. തൊഴിലാളികൾക്ക് അറിയാവുന്ന ഭാഷയിൽ ആശയ വിനിമയം നടത്താൻ ശ്രമിക്കാനും ഡിജിപി ആവശ്യപ്പെട്ടു.
പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതി വിലയിരുത്താൻ പത്തനംതിട്ട, കോട്ടയം കളക്ടർമാരും പൊലീസ് മേധാവിമാരുമായും ജനപ്രതിനിധികളുമായും മന്ത്രി പി തിലോത്തമൻ ചർച്ച നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam