അന്വേഷണ റിപ്പോർട്ടിലെ കുറ്റപ്പെടുത്തലുകൾ തള്ളി പൊലീസ് ഉദ്യോഗസ്ഥർ; 'മാമി തിരോധാന കേസിൽ ആദ്യ ഘട്ടത്തിൽ വീഴ്‌ചയുണ്ടായില്ല'

Published : Nov 30, 2025, 02:00 PM IST
mami missing

Synopsis

മാമി തിരോധാനക്കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ആദ്യ അന്വേഷണ സംഘം വിശദീകരണം നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തിയിട്ടില്ല,  ചില ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കോഴിക്കോട്: മാമി തിരോധാനക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് ആദ്യ അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലുള്‍പ്പെടെ മനപൂര്‍വ്വമായി വീഴ്ച വരുത്തിയിട്ടില്ലെന്നാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയത്. മാമിയെ അവസാനമായി കണ്ട അരയിടത്തുപാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും വകുപ്പ് തല അന്വേഷണം നടത്തിയ എ സി പിക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കേസന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയെന്നായിരുന്നു വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍.

മാമിയെ അവസാനമായി കണ്ട അരയിടത്തു പാലം സി ഡി ടവറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചില്ല, മാമിയുടെ ഡ്രൈവറുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യ സമയത്ത് പരിശോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചു- ഇതായിരുന്നു മാമി തിരോധാന കേസിൽ അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് സംഭവിച്ച വീഴ്ചയായി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറഞ്ഞത്. നടക്കാവ് മുന്‍ എസ്എച്ച്ഒ പി.കെ.ജിജീഷ്, എസ്ഐ ബിനു മോഹന്‍, സീനിയര്‍ സിപിഒമാരായ ശ്രീകാന്ത്, കെ.കെ.ബിജു എന്നിവര്‍ക്കെതിരെയായിരുന്നു പരാമര്‍ശം.

എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ വകുപ്പ് തല അന്വേഷണം നടത്തിയ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണ മറുപടിയില്‍ പറയുന്നത്. മാമിയെ അവസാനമായി കണ്ട അരടിയത്തുപാലത്തെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരിശോധിച്ചിരുന്നു. ഉപകാരപ്രദമായ ദൃശ്യങ്ങളൊന്നും കിട്ടിയില്ല. സിഡി ടവറില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തന ക്ഷമമായിരുന്നില്ല. കാണാതാവുന്നതിന് മുമ്പ് ഓഫീസ് നോക്കാനായി മാമിയെത്തിയ സൗത്ത് ബീച്ചിലെ കെട്ടിടത്തിന് സമീപമുള്ള മെഡിക്കല്‍ ഷോപ്പിലെ സിസിടിവി പരിശോധിച്ചിരുന്നു. എന്നാൽ റിപ്പയറിംഗിനായി കണക്ഷന്‍ ഊരി വെച്ചതിനാൽ ഇതിൽ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

മാമിയുടെ ഡ്രൈവർ വിശ്വസ്‌തനെന്ന് മാമിയുടെ കുടുംബം പറഞ്ഞതിനാലാണ് ഇയാളുടെ വീട്ടിലെ സിസിടിവി ആദ്യ ഘട്ടത്തില്‍ പരിശോധിക്കാതിരുന്നതെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തിലുണ്ട്. 69ലധികം സിസിടിവി ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരിശോധിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ചകളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. വിശദീകരണ മറുപടിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണമടക്കം പരിഗണിച്ചാകും ഉത്തരമേഖലാ ഐജിയുടെ തുടര്‍ നടപടി.

മാമി തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയെന്നായിരുന്നു ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ വകുപ്പ് തല അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കോഴിക്കോട് നിന്നും കാണാതാകുന്നത്. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ