11 ജില്ലകളിൽ റെഡ് അലർട്ട്, മഴ അതിതീവ്രം, ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുമ്പിലേക്ക് മരം കടപുഴകി വീണു 

Published : May 26, 2025, 12:57 PM ISTUpdated : May 26, 2025, 01:04 PM IST
11 ജില്ലകളിൽ റെഡ് അലർട്ട്, മഴ അതിതീവ്രം, ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുമ്പിലേക്ക് മരം കടപുഴകി വീണു 

Synopsis

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

പത്തനംതിട്ട : സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിക്കുന്നു. പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.

തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

ശക്തമായി പെയ്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിനെ തുടർന്ന് തിരുവല്ലയിലെ കുറ്റപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുമ്പിലേക്ക് തേക്ക് മരം കടപുഴകി വീണു. തിരുവല്ല റെയിൽവേ സ്റ്റേഷനും കുറ്റപ്പുഴ മേൽപ്പാലത്തിനും ഇടയിലായാണ് സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന മരമാണ് തിരുവനന്തപുരം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന് മുമ്പിലേക്കാണ് മരം വീണത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ശേഷം മുമ്പോട്ട് എടുത്ത ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം വെട്ടി നീക്കിയ ശേഷം മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. 

റെഡ് അലർട്ട് തുടരുന്ന പാലക്കാട് ജില്ലയിൽ  ശക്തമായ മഴ. മലയോര മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും കൃഷിനാശമുണ്ടായി. ശിരുവാണി അണക്കെട്ടിലേക്ക്വിനോദസഞ്ചാരികൾക്ക് ഒരാഴ്ച വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി. 

ശക്തമായ കാറ്റിലും മഴയിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ നാശനഷ്ടം. കടനാട് മാനത്തൂരിൽ  സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കല്ല് പ്ലാക്കൽ മാത്യുവിന്റെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്. ഭരണങ്ങാനം ഇടമറ്റം റോഡിൽ വെള്ളം കയറി. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പുയരുകയാണ്. ഈരാറ്റുപേട്ട പാലാ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാര്‍മല അരുവി വെള്ളച്ചാട്ടത്തിൽ അതിശക്തമായ ഒഴുക്കാണ്. പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി രാജേഷിന്റെ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു. വീടിന്റെ മേൽക്കൂര നിലം പതിച്ചു.  വിവിധ ഇടങ്ങളിൽ റോഡിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും തകരാറിലായി. പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നുണ്ട്. 

കാസർകോട് ജില്ലയിൽ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു.  മറ്റിടങ്ങിൽ ഇടവിട്ടുള്ള മഴയാണ് പെയ്യുന്നത്. ശക്തമായ കാറ്റുമുണ്ട്. രാവിലെ 8.40 ന് മൊഗ്രാൽപുത്തൂരിന് സമീപം  റെയിൽവേ ട്രാക്കിൽ മരം വീണ് ഒന്നര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കാസർകോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണ്  നിർത്തിയിട്ടിരുന്ന കാർ തകർന്നു. നീലേശ്വരം, തുരുത്തി എന്നിവിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ആർക്കും പരിക്കില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്നയാള്‍ക്ക് വെട്ടേറ്റു; വാണിയംപാറയിൽ സാമ്പത്തിക തര്‍ക്കത്തിനിടെ വയോധികന് വെട്ടേറ്റു
അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം