എൽജിഎസ് നിയമന ശുപാർശ 7000, മറ്റ് പട്ടികകളിലും നിയമനം കുറവ്, കണക്കുകളിങ്ങനെ

By Web TeamFirst Published Aug 4, 2021, 7:13 AM IST
Highlights

ഒരു റാങ്ക് ലിസ്റ്റ്. 46,000-ത്തോളം ഉദ്യോഗാർത്ഥികൾ, പക്ഷേ, നിയമനങ്ങൾ ഏഴായിരത്തിൽ താഴെ. ഏറ്റവും കുറവ് നിയമനം നടന്ന റാങ്ക് പട്ടികയിൽ എൽജിഎസ് ഉദ്യോഗാർത്ഥികൾക്ക് കിട്ടിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു ട്രൈബ്യൂണൽ വിധി. എന്നാൽ ട്രൈബ്യൂണൽ ഉത്തരവിനെതിരായ പിഎസ്‍സി ഹർജി ഹൈക്കോടതി തീർപ്പാക്കിയതോടെ എൽജിഎസുകാരുടെ അവസാന വഴിയും അടഞ്ഞു. 

തിരുവനന്തപുരം: 493 പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായ ഫെബ്രുവരി മാസത്തിലാണ് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടിയത്. ഇനിയും സമയം നീട്ടി നൽകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 

പട്ടിക നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‍സി നൽകിയ അപ്പീൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർത്ഥികൾ. ഏറ്റവും കുറവ് നിയമനം നടന്ന റാങ്ക് പട്ടികയിൽ എൽജിഎസ് ഉദ്യോഗാർത്ഥികൾക്ക് കിട്ടിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു ട്രൈബ്യൂണൽ വിധി. എന്നാൽ ട്രൈബ്യൂണൽ ഉത്തരവിനെതിരായ പിഎസ്‍സി ഹർജി ഹൈക്കോടതി തീർപ്പാക്കിയതോടെ എൽജിഎസുകാരുടെ അവസാന വഴിയും അടഞ്ഞു. റാങ്ക് പട്ടിക നീട്ടുന്നതിൽ ട്രൈബ്യൂണൽ നടപടികളെ ആശ്രയിച്ച മറ്റ് ലിസ്റ്റുകാർക്കും വിധി തിരിച്ചടിയായി. റാങ്ക് പട്ടികയിൽ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം പിഎസ്‍സിക്ക് ഉറപ്പിക്കുന്നതാണ് ഉത്തരവെന്ന് പിഎസ്‍സി ചെയർമാൻ എം കെ സക്കീർ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് വ്യക്തമാക്കി. 

വനിതാ സിപിഒക്കാരും, അധ്യാപക നിയമനം കാക്കുന്ന ഉദ്യോഗാർത്ഥികളും ഇപ്പോഴും സമരത്തിലാണ്. സമരം തുടരാനാണ് എൽജിഎസ് ഉദ്യോഗാർത്ഥികളുടെയും തീരുമാനം. 

അതേസമയം, സംസ്ഥാനത്ത് എൽജിഎസ്സുകാരിൽ നിയമനശുപാർശ ലഭിച്ചത് ഏതാണ്ട് ഏഴായിരത്തോളം പേർക്ക് മാത്രമാണെന്ന് കണക്കുകളിലൂടെ വ്യക്തമാകുന്നു. എൽജിഎസ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട്, 46,000-ത്തോളം ഉദ്യോഗാർത്ഥികളാണ് ലിസ്റ്റിലുൾപ്പെട്ടിരുന്നത്. എന്നാൽ നിയമനങ്ങൾ വെറും 7000-ത്തിൽ താഴെയാണ്. 

റാങ്ക് പട്ടികകൾക്ക് അധിക കാലാവധി അനുവദിച്ചതിന് ശേഷം, പിഎസ്‍സി അയച്ചത് ആറായിരത്തോളം നിയമന ശുപാർശകൾ മാത്രമാണ്. വിരമിക്കൽ കൂടിയിട്ടും, ഇരുപതിനായിരത്തോളം പുതിയ തസ്തികകൾ അനുവദിച്ചിട്ടും, പിഎസ്‍സി വഴിയുളള നിയമനങ്ങളിൽ വലിയ വർദ്ധനയുണ്ടായില്ല. എൽഡി ക്ലർക്ക്, സ്റ്റാഫ് നഴ്സ്, വനിതാ പൊലീസ്, ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ്, സെയിൽസ് അസിസ്റ്റന്‍റ് എന്നീ അഞ്ച് തസ്തികകളിൽ മാത്രം നാലായിരം പേർക്കാണ് നിയമന ശുപാർശ അയച്ചിരിക്കുന്നത്. 

എൽഡിസിയിൽ ആകെ 10,600 പേർക്കും എൽജിഎസ്സിൽ 7470 പേർക്കും നിയമന ശുപാർശ അയച്ചെന്നാണ് കണക്കുകൾ. എന്നാലിത് ഈ തസ്തികകളിലെ കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് അയച്ചതിനേക്കാൾ കുറവാണ്. എൽഡിഎസ്സിൽ 11,500 പേർക്കും എൽജിഎസ്സിൽ 11,455 പേർക്കും കഴിഞ്ഞ പട്ടികയിൽ നിന്ന് നിയമനശുപാർശ കിട്ടിയിരുന്നതാണ്. 

സംസ്ഥാനത്തെ ഇളക്കിമറിച്ച സമരം

മുട്ടിലിഴഞ്ഞും, ഉപവാസമിരുന്നും ഉദ്യോഗാർത്ഥികൾ നടത്തിയ സമരം സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിൽ സമരമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ നൽകിയ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല. പ്രമോഷൻ റിപ്പോർട്ട് ചെയ്യുന്നത് ഇഴഞ്ഞതും എൽജിഎസ് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി. ട്രൈബ്യൂണൽ ഇടപെടലുകൾക്കെതിരായ ഹൈക്കോടതി ഉത്തരവ് പിഎസ്‍സിക്കും നേട്ടമായി. 

click me!