
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിക്കാനുള്ള നടപടികൾ തുടങ്ങി. ഹരിത കർമ സേനയുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട് ക്രിയേറ്റീവ് ഉത്പന്നങ്ങളുണ്ടാക്കാനാണ് തീരുമാനം.
ഒന്നര പതിറ്റാണ്ടിനിപ്പുറം വീണ്ടുമെത്തുന്ന കൗമാര കലാമേള, ഹരിത പ്രോട്ടോകോൾ പ്രകാരം സ്വീകരിക്കുകയാണ് കൊല്ലം. പൂർണമായും പ്ലാസ്റ്റിക്കിന് നിരോധനം. ഹരിത മേളയ്ക്ക് ആഹ്വാനം ചെയ്ത് ഹരിത വിളംബര ജാഥയും നടത്തി.
ഓലകൊണ്ട് ഉണ്ടാക്കിയ വല്ലവും ഈറകുട്ടകളിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത് പ്രധാന വേദിയായ ആശ്രാമം മൈതാനത്തും മറ്റിടങ്ങളിലും ശുചീകരണ പ്രവർത്തനം തുടങ്ങി. എല്ലാത്തിനും മുന്നിൽ വിദ്യാർത്ഥികൾ. മികച്ച പിന്തുണയുമായി കൊല്ലം കോർപ്പറേഷനിലെ ഹരിത കർമ്മ സേന അംഗങ്ങൾ. 1500 ഓളം വളണ്ടീയേഴ്സാണ് ക്ലീൻ ഡ്രൈവിൽ പങ്കെടുക്കുന്നത്. കലോത്സവ വേദിയിൽ ഉപയോഗിക്കാനുള്ള പേപ്പർ ബാഗ്, പേന എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
അതിനിടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെയാണ്. കഴിഞ്ഞ തവണത്തെ നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു. ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയിൽ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. പന്തല്‍ നിര്‍മാണവും ഭക്ഷണ വിതരണത്തിനുള്ള ക്രമീകരണവും അവസാന ഘട്ടത്തിലാണ്. ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് ജനുവരി 2ന് കോഴിക്കോട് നിന്ന് പ്രയാണം തുടങ്ങും. കൊല്ലത്ത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam