
തിരുവനന്തപുരം : വിഴിഞ്ഞം നാവായിക്കുളം റിംങ് റോഡ് നിര്‍മ്മാണത്തിന് കുരുക്കഴിയുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട പങ്കാളിത്ത കരാറിന് മന്ത്രിസഭായോഗം അനുമതി നൽകി. കിഫ്ബി ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് എന്നിവര്‍ ഉൾപ്പട്ട കരാറുണ്ടാക്കി മുന്നോട്ട് പോകാനാണ് ധാരണ.
ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി ഉറപ്പാക്കും. സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണത്തിന് ചെലവാകുന്ന 477.33 കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് അഞ്ച് വര്‍ഷത്തിനകം സര്‍ക്കാര്‍ ലഭ്യമാക്കും. ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി വിഹിതം ദേശീയ പാത അതോറിറ്റിക്ക് ഗ്രാന്‍റായി നൽകുന്നത് അടക്കം ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളിൽ നികുതി ധനകാര്യ വകുപ്പുകൾ അന്തിമ വ്യവസ്ഥകൾ തയ്യാറാക്കും.
അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി, ജൂനിയർ ക്ലർക്ക് തസ്തിക, ബാങ്ക് അധികൃതരെത്തി അറിയിച്ചു
ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക. ഔട്ടർ റിംഗ് റോഡിൻ്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യേണ്ടതാണ്. ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാൻ്റ് ആയി നൽകും. ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നൽകുന്നതിന് നികുതി-ധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam