
തിരുവനന്തപുരം: കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമെന്ന പ്രഖ്യാപനം ഇന്ന്. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. സംസ്ഥാനത്ത് 14നും 60നും ഇടയ്ക്ക് പ്രായമുള്ള 99 ശതമാനം ആളുകൾ ഡിജിറ്റൽ സാക്ഷരത നേടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
2022 ലാണ് ഡിജി കേരളം എന്ന ഡിജിറ്റൽ സാക്ഷരതാ യജ്ഞം സര്‍ക്കാർ ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സേവനങ്ങൾ ഓൺലൈനാക്കാൻ തീരുമാനിച്ചപ്പോൾ സാധാരണക്കാര്‍ക്കത് ബാധ്യതയാകാതിരിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഡിജിറ്റല്‍ സാക്ഷരരല്ലാത്ത, 14 വയസിന് മുകളിലുള്ളവരുടെ വിവര ശേഖരണം നടത്തി. 83.45 ലക്ഷം കുടുംബങ്ങളിൽ നിന്നായി ഒന്നരക്കോടിയോളം ആളുകൾക്കിടയിൽ സര്‍വേ നടത്തി. അവരിൽ നിന്ന് തെരഞ്ഞെടുത്ത 21,88,398 പേര്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കി. ഇവരിൽ 99.98 ശതമാനം പേര്‍ വിജയിച്ച് ഡിജിറ്റല്‍ സാക്ഷരതാ സര്ട്ടിഫിക്കറ്റും നേടി. അതിൽ തന്നെ 15,223 പേര്‍ 90 വയസിന് മുകളിലുള്ളവരാണ്. 90 ശതമാനം ആണ് ദേശീയ മാനദണ്ഡമെന്നിരിക്കെയാണ് കേരളത്തിന്‍റെ നേട്ടമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോൾ നടത്തിയ സര്‍വെ പോലും സുതാര്യമല്ലെന്ന കടുത്ത വിമര്‍ശനം ആണ് പ്രതിപക്ഷം ഉയർത്തുന്നത്.
മൂന്ന് മോഡ്യൂളുകളിലായി 15 ആക്റ്റിവിറ്റികൾ തയ്യാറാക്കി വിശദമായ പരിശീനവും വിലയിരുത്തലുമാണ് പഠിതാക്കൾക്കിടയിൽ നടത്തിയതെന്ന് തദ്ദേശ ഭരണ വകുപ്പ് വിശദീകരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം, സര്‍ക്കാറിന്റെ ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയാണ് പാഠ്യവിഷയങ്ങള്‍. അതേസമയം ഡിജി കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളാണെന്നാണ് പ്രതിപക്ഷ വിമർശനം. ഒരു വശത്ത് വിമർശനം വരുമ്പോൾ പരിശീലനത്തിന്റെയും തുടര്‍ പരിശീലനത്തിന്‍റെയും വിലയിരുത്തലുകൾ നടത്തി, ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേന പദ്ധതിയിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam