
തിരുവനന്തപുരം: കേരളത്തിൽ(keralam) 2015 മുതൽ ഇതുവരെ രജിസ്റ്റർ (register)ചെയ്തത് 41 രാജ്യദ്രോഹക്കേസുകൾ(the crime of treason).124 വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചതോടെ അന്വേഷണം പൂർത്തിയായ കേസുകളിലും കുറ്റപത്രം നൽകാൻ പൊലീസിന് കഴിയില്ല. കേരളത്തിൽ മാവോയിസ്റ്റുൾക്കെതിരെയാണ്രാ ജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ ഏറെയും.
മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രാജ്യദ്രോഹക്കേസുകൾക്ക് കുറവില്ല. യുഎപിഎ ചുമത്തിയ കേസുകളിലാണ് 124 വകുപ്പുകൂടി ചേർത്തത്. 40 കേസുകൾ യുഎപിഎയുടെ ഭാഗമായി രാജ്യദ്രോഹക്കുറ്റം ചുമത്തി. 124 വകുപ്പ് മാത്രമായി എടുത്തത് ഒരു കേസിൽ മാത്രം. മാവോയിസ്റ്റ് ഏറ്റുമുട്ടൽ, മാവോയിസ്റ്റുകളുടെ ഭീഷണി, പോസ്റ്റർ ഒട്ടിക്കൽ, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങൾക്കാണ് രാജ്യോദ്രോഹം കേരള പൊലീസ് ചുമത്തിയത്.
രാഷ്ട്രീയ സംഘർഷങ്ങളിലും രാഷ്ട്രീയ വൈര്യമായും രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സുപ്രീംകോടതി 124 വകുപ്പ് മരവിച്ചതോടെ അന്വേഷണം നേരിടുന്ന കേസുകളെ സാരമായി ബാധിക്കും. അന്വേഷണം പൂർത്തിയായ കേസുകളിൽപോലും കുറ്റപത്രം സമർപ്പിക്കാനാകില്ല. സുപ്രീംകോടതിയിൽ നിന്ന് മറിച്ചൊരു ഉത്തരവുണ്ടാകുംവരെ ഈ കേസുകളിലെ കുറ്റപത്രം നൽകുന്നത് പ്രതിസന്ധിയിലാകും. എന്നാൽ യുഎപിഎ കേസ് മാത്രമായി എടുക്കുന്നതിൽ തടസമില്ല.
ചരിത്രവിധി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചു, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്
ദില്ലി: രാജ്യദ്രോഹനിയമം മരവിപ്പിച്ച് സുപ്രീംകോടതി (Supreme Court). 160 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിലുണ്ടായിരുന്ന 124 A വകുപ്പ് ഒറ്റ ഉത്തരവിലൂടെ കോടതി മരവിപ്പിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 A പ്രകാരം രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിര്‍ത്തി വയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യദ്രോഹനിയമം പുനപരിശോധിക്കാമെന്ന് കോടതിയിൽ നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ അതുവരെ കേസുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നല്‍കിയിരുന്നു. കേസെടുക്കുന്നത് നിര്‍ത്തിവയ്ക്കാനാവില്ല എന്നാണ് കേന്ദ്രം രാവിലെ കോടതിയെ അറിയിച്ചത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തീരുമാനിക്കുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കാമെന്നും കേന്ദ്രം പറഞ്ഞു. അരമണിക്കൂറോളം ജഡ്ജിമാർ ആലോചന നടത്തിയ ശേഷമാണ് ഇക്കാര്യത്തിലുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബഞ്ച് നല്‍കിയത്.
ഒന്ന് കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കണം, രണ്ട് നിലവിലെ കേസുകളിലെ നടപടികൾ എല്ലാം മരവിപ്പിക്കണം, മൂന്ന് ജയിലുകളിൽ കഴിയുന്നവർ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി കോടതികളെ സമീപിക്കണം, നാല് പൊലീസ് കേസ് രജിസറ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ റദ്ദാക്കാൻ പൗരൻമാർക്ക് കോടതിയിൽ പോകാം, 124 A ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കി ഇതേ സമയം കേന്ദ്രസർക്കാരിന് കോടതിയിൽ നല്‍കാമെന്നും ഉത്തരവിലുണ്ട്. രാജ്യദ്രോഹനിയമം റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും എഡിറ്റേഴ്സ് ഗിൽഡ് പോലുള്ള സംഘടനകളുമാണ് സുപ്രീംകോടതിയിൽ എത്തിയത്. നിയമം മരവിപ്പിക്കാനാവില്ല എന്ന നിലപാട് ഇന്ന് സ്വീകരിച്ച കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്.