
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖറി(30)ന്റേത് ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഫൊറൻസിക് പരിശോധനാ ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു. എന്നാൽ മകൾ സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് അച്ഛൻ രാജശേഖരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാട്ടിൽ എത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തുമെന്നും അതുല്യയുടെ പിതാവ് പറഞ്ഞു.
ഭർത്താവ് സതീഷിൻ്റെ പീഡനമാണ് മകളുടെ മരണത്തിന് കാരണം. അതാണ് സത്യം. അതുല്യ ജീവനൊടുക്കിയത് നിവർത്തി ഇല്ലാതെയാണെങ്കിൽ, അതിന് കാരണം ഭർത്താവ് സതീഷാണെന്നും മകളുടെ മരണത്തിൽ നീതി ലഭിക്കാനായി നിയമപോരാട്ടം തുടരുമെന്നും രാജശേഖരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള പൊലീസ് മകളുടെ മരണത്തിലെ നിജസ്ഥിതി കണ്ടെത്തുമെന്നാണ് വിശ്വാസം. നാട്ടിലെത്തിക്കുന്ന അതുല്യയുടെ മൃതദേഹം നാട്ടിൽ റീപോസ്റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. റീ പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കാര ചടങ്ങുകൾ ചെയ്യുമെന്നും പിതാവ് പറഞ്ഞു. ഷാർജ ഫൊറൻസിക് മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികൾക്ക് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു.
ഈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എഞ്ചിനീയറുമായ സതീഷിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി സഹോദരി പരാതി നൽകിയിന് പിന്നാലെയാണ് സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധു രംഗത്തെത്തിയിരുന്നു. അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭർത്താവ് സതീഷ് വിലക്കിയിരുന്നുവെന്ന് അതുല്യയുടെ ബന്ധു ജിഷ രജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാൾ കാണുന്നതെന്നും ജിഷ പറഞ്ഞു. മകളെ വളർത്താൻ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാൻ അതുല്യ എല്ലാവരുടെയും മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ ഉറപ്പിച്ചു പറയുന്നു. അതുല്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയിൽ അതുല്യ ഉച്ചത്തിൽ നിലവിളിക്കുന്നതും ഭർത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാം. ഈ സാഹചര്യത്തിൽ അതുല്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബന്ധുക്കളുടെ മൊഴി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam