കിഫ്ബി കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി, ഫെമ നിയമം ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി

By Web TeamFirst Published Aug 16, 2022, 11:13 AM IST
Highlights

തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്‌ബിയുടെ ആരോപണം. 

കൊച്ചി: മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് കിഫ്ബിയ്ക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർന്നടപടികൾ തടയണമെന്നാവശ്യപ്പെട്ട് കിഫ്ബി നൽകിയ  ഹർജി ഹൈക്കോടതി അടുത്ത മാസം 2 ലേക്ക് മാറ്റി. കിഫ്ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.

ഫെമ നിയമ ലംഘനം ആരോപിച്ച് ഇഡി കിഫ്ബിയുടെ പ്രവർത്തനം അനാവശ്യമായി തടസ്സപ്പെടുത്തുകയാണന്നും തുടർന്നടപടികൾ തടയണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം. 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ഇഡി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇഡിയുടെ പക്കൽ തെളിവുകളില്ലെന്നും നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് എൻഫോഴ്സ്മെന്റ് അന്വേഷണമെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു. എന്നാൽ സംശയങ്ങളുണ്ടെങ്കിൽ ഇഡിയ്ക്ക് അന്വേഷണം നടത്തിക്കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഫെമ  നിയമ നിയമ ലംഘനം പരിശോധിക്കണ്ടത് റിസർവ് ബാങ്ക് ആണെന്നും, കിഫ്ബിയുടെ ധനസമാഹരണത്തിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു. ഇഡി സമൻസ് നല്ല ഉദ്ദേശത്തോടയല്ലെന്നും കിഫ്ബി വ്യക്തമാക്കി.

Also Read: കിഫ്ബിക്കെതിരായ ഇഡി നീക്കം കേരളത്തിന്റെ വികസനം തടയാൻ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

എന്നാൽ കിഫ്ബിയുടെ ധനസമാഹരണത്തിൽ ഫെമ നിയമലംഘനം നടത്തിയെന്ന സംശയമുണ്ടെന്നും വിശദമായ മറുപടി നൽകാൻ 10 ദിവസം സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ നിലപാടെടുത്തു.  തുടർന്നാണ് കേസ് അടുത്ത മാസം 2 ലേക്ക് മാറ്റിയത്. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരും ഹർജിയിൽ രണ്ടും മൂന്നും കക്ഷികളാണ്. അന്വേഷണത്തിന്‍റെ പേരിൽ തുടർച്ചയായി സമൻസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്. കിഫ്ബി നോട്ടീസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

click me!