
കൊച്ചി: കിഴക്കമ്പലത്ത് ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പണിതുകൊണ്ടിരിക്കുന്ന ബസ് സ്റ്റാൻഡിനെ ചൊല്ലി സിപിഎം - ട്വന്‍റി 20 പോര്. ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ബസ് സ്റ്റാൻഡിന്‍റെ പണി ഇഴയുന്നുവെന്ന് ആരോപിച്ച്, ബാരിക്കേഡ് വച്ചടച്ച സ്റ്റാൻഡ് സിപിഎം തുറന്നു നൽകി. പണി ഇഴയാൻ കാരണം ഈ നാട്ടിലെ വ്യവസ്ഥിതിയാണെന്ന് ട്വന്‍റി 20 തിരിച്ചടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിഴക്കമ്പലത്ത് കൊണ്ടും കൊടുത്തും ഇരു പാർട്ടികളും പോര് കടുപ്പിക്കുകയാണ്.
രണ്ട് മാസം കൊണ്ട് പണി പൂർണമായി തീരുമെന്നാണ് ട്വന്‍റി 20 അവകാശപ്പെടുന്നത്. ടോയ്‍ലറ്റ് ബ്ലോക്കും റെസ്റ്റോറന്‍റും ജിമ്മും അടക്കം പൂർണമായും എയർ കണ്ടീഷൻ ചെയ്തതാണെന്ന് ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു. 48 പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൌകര്യമുണ്ട് റെസ്റ്റോറന്‍റിലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആറ് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ ബസ് സ്റ്റാൻഡിന്‍റെ പണി ആറ് വർഷമായിട്ടും പൂർത്തിയാക്കിയില്ല എന്നാണ് സിപിഎമ്മിന്‍റെ പരാതി. അഴിമതി കാരണമാണ് പണി ഇഴയുന്നതെന്ന് സിപിഎം ആരോപിച്ചു. ഗതാഗത കുരുക്ക് ഉണ്ടാകുന്നു, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞാണ് സിപിഎം കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് തുറന്ന് നൽകിയത്. ട്വന്‍റി 20 സ്ഥാപിച്ച ബാരിക്കേഡികളൊക്കെ എടുത്തുമാറ്റുകയും ചെയ്തു. ട്വന്‍റി 20 യുടെ ബിനാമിയാണ് കോണ്‍ട്രാക്ടറെന്നും സിപിഎം ആരോപിച്ചു. എന്നാൽ നിർമാണത്തിന് തടസ്സം സൃഷ്ടിക്കുകയാണ് സിപിഎം എന്ന് ട്വന്‍റി 20 ആരോപിച്ചു. അങ്ങനെയാണ് തർക്കം കോടതിയിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam