ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി ആശുപത്രിയിൽ നിന്ന് ഗർഭിണി മാറ്റം ചോദിച്ചെന്ന് ആരോഗ്യമന്ത്രി

Published : Sep 28, 2020, 10:18 PM ISTUpdated : Sep 28, 2020, 10:27 PM IST
ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി ആശുപത്രിയിൽ നിന്ന് ഗർഭിണി മാറ്റം ചോദിച്ചെന്ന് ആരോഗ്യമന്ത്രി

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കില്ല. x

തിരുവനന്തപുരം: പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഗർഭിണി മാറ്റം ചോദിച്ചെന്ന് ആരോഗ്യമന്ത്രി. പ്രാഥമിക അന്വേഷണത്തിൽ ഇങ്ങിനെയാണ് വിവരം ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കില്ല. സഹിക്കാൻ പറ്റാത്ത കാര്യമാണ് ഇതൊക്കെയെന്ന് ആരോഗ്യപ്രവർത്തകർ ഓർമ്മിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് വീഡിയോയിൽ മന്ത്രി പറഞ്ഞത് ഇങ്ങനെ

കൊവിഡിനെ നേരിടുകയാണ് നമ്മൾ എല്ലാവരും. കൊവിഡ് രോഗബാധിതർ ആശുപത്രികളിൽ വലിയ തോതിൽ എത്തുന്നു. ആരോഗ്യവകുപ്പ് കഠിനാധ്വാനം ചെയ്ത് മഹാമാരിയെ നേരിടുകയാണ്. നിരവധി പേർ രോഗം ഭേദമായി പോയി. അതിനിടയിൽ അംഗീകരിക്കാനാവാത്ത സംഭവങ്ങൾ ഉണ്ടായി. ഇത്തരം സംഭവങ്ങളിലൂടെ  ഇതേവരെ ചെയ്ത മുഴുവൻ സ്നേഹഫലവും ഇല്ലാതാവുകയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയായ യുവതിയെ മടക്കിയെന്നും പിന്നീട് കോഴിക്കോട് എത്തുമ്പോഴേക്കും അവശയായി ഇരട്ടക്കുട്ടികൾ മരിച്ചതും ദൗർഭാഗ്യകരമാണ്. അവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് തന്നെ ഡിഎംഒ സക്കീന തന്നെ വിളിച്ചിരുന്നു. ഉടനെ തന്നെ യുവതിയുടെ ഭർത്താവിനെ ഞാൻ വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകാനാവശ്യപ്പെട്ടു. പിന്നീട് മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ വിളിച്ചു. ഐഎംസിഎച്ചിലെ സൂപ്രണ്ടിനെയും വിളിച്ചു. അവർ അവിടെ എത്തിയ ഉടനെ തന്നെ സിസേറിയൻ ചെയ്തു. എന്നാൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് പറഞ്ഞത്. പ്രാഥമികമായി വിവരം ചോദിച്ചു. 

യുവതി 5-09-2020 ന് പോസിറ്റീവായി മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. 15 ന് ഡിസ്ചാർജായി. 26 ന് പുലർച്ചെ അഞ്ച് മണിക്ക് ഗൈനക്കോളജി വിഭാഗത്തിൽ ഹാജരായി. പ്രസവം തുടങ്ങാനുള്ള ലക്ഷണം ഒന്നും കണ്ടില്ലെന്ന് പരിചരിച്ച ഡോക്ടർ പറയുന്നു. ഈ സഹോദരി നേരത്തെയും നടുവേദനയായി മഞ്ചേരിയിൽ വന്നിരുന്നു. വേദന ഭേദമായപ്പോൾ 19 ന് തിരികെ വീട്ടിലേക്ക് പോയെന്നാണ് പറഞ്ഞത്. ഇത്തവണ ഡ്യൂട്ടി ഡോക്ടർ നോക്കി, ഗൈനക് എച്ച്ഒഡിയെ വിളിച്ചു. അഡ്മിറ്റ് ചെയ്യണം എന്നാണ് നിർദ്ദേശിച്ചതെന്ന് ഡോക്ടർ ജേക്കബ് പറയുന്നു. അഡ്മിറ്റ് ചെയ്ത ശേഷം പെൺകുട്ടി അവരുടെ പരിചയത്തിലുള്ള മെഡിക്കൽ കോളേജിലെ ഡോക്ടറെ വിളിച്ച് അവിടെ നിന്ന് കോട്ടപ്പടിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയായതിനാൽ കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം. അതനുസരിച്ച് കോട്ടപ്പറമ്പിലേക്ക് റഫർ ചെയ്തുവെന്ന് പറയുന്നു. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് റിക്വസ്റ്റ് എന്നെഴുതരുതെന്ന് പറഞ്ഞതിനാൽ എഴുതിയില്ല എന്ന് പറയുന്നു.വിശദാംശങ്ങൾ അന്വേഷിക്കും.

കോട്ടപ്പറമ്പിൽ പോയപ്പോൾ ട്വിൻസായതിനാൽ അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിച്ചുവെന്ന് പറഞ്ഞതായാണ് കിട്ടിയ വിവരം. ഒപി ഡിസ്ചാർജ് ഷീറ്റും അവിടെയുണ്ട്. നിർഭാഗ്യവശാൽ അവർ ഓമശേരി പോയി, കോഴിക്കോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയി. രണ്ടിടത്തും ആന്റിജൻ ടെസ്റ്റ് പോര, ആർടി പിസിആർ ടെസ്റ്റ് വേണം എന്ന് പറഞ്ഞുവെന്ന് പറയുന്നു. റിസൾട്ട് വൈകുമെന്ന് പറഞ്ഞപ്പോ ഉടനെ തന്നെ ആ യുവാവ് ഡിഎംഒയെ വിളിച്ചു. അപ്പോഴാണ് സക്കീന എന്നെ വിളിച്ചത്. ഉടനെ തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു. 

നടുവേദനയുള്ള കുട്ടി അത്രയും യാത്ര ചെയ്ത സമയത്ത് നല്ല ക്ഷീണിതയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ചെയ്തു. കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണമാണ് നടത്തിയത്. വിശദമായ അന്വേഷണം നടത്തും. ഇവരെ കോഴിക്കോട് നിന്ന് മാറ്റാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ നടപടിയെടുക്കും. ദൗർഭാഗ്യകരമായ സംഭവമാണ്. ആവർത്തിക്കരുതെന്ന് എല്ലാ ആശുപത്രികളോടും അഭ്യർത്ഥിക്കുന്നു. ഇങ്ങിനെയൊരു സംഭവവും പ്രതിഷേധവും വിമർശനങ്ങളും ഉണ്ടായപ്പോൾ എട്ട് മാസക്കാലമായി അക്ഷീണം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് വലിയ മനപ്രയാസം ഉണ്ടായിട്ടുണ്ട്. എന്തായാലും അവരോട് നല്ലോണം ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജായി വീട്ടിൽ പോയ ഒരാളുടെ കഴുത്തിലെ വ്രണത്തിൽ നിന്ന് പുഴുക്കൾ വരുന്നതായാണ് വിവരം കിട്ടിയത്. ഇത് ഗൗരവമേറിയ വിഷയം. ഡിസ്ചാർജ് സമയത്ത് വിശദമായി പരിശോധിക്കേണ്ടതാണ്. അലംഭാവം കാണിച്ചവർക്കെതിരെ നടപടിയെടുക്കും. ഡിസ്ചാർജ് ചെയ്യുന്ന സമയത്തും മുറിവ് ക്ലീൻ ചെയ്തിരുന്നുവെന്നും പുഴുക്കൾ വരുന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്നുമാണ് അവിടെ നിന്ന് ലഭിച്ച പ്രാഥമിക വിവരം. വിശദമായി തന്നെ ഇക്കാര്യത്തിൽ അന്വേഷണം നടത്തും. സഹോദരന് വിദഗ്ദ്ധ ചികിത്സ നടത്തി ഇപ്പോഴത്തെ സ്ഥിതി മാറ്റിയെടുക്കും. ഇത് പ്രതീക്ഷിക്കാത്ത സംഭവമായിപ്പോയി. ഇങ്ങനെ അലംഭാവം കാണിക്കുന്നവരെ സർവീസിൽ നിർത്താനാവില്ല. ഒരു മാപ്പും അതിന് നൽകാനാവില്ല. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. 

പ്രയാസം എല്ലാവർക്കും പറയാം. കൊവിഡ് ബ്രിഗേഡിലേക്ക് ആളുകൾ രജിസ്റ്റർ ചെയ്തെങ്കിലും ജോലി ചെയ്യാൻ സന്നദ്ധരായി വരുന്നില്ല. ഡോക്ടർമാരും നഴ്സുമാരും എല്ലാവരും ഓവർ ഡ്യൂട്ടി എടുക്കുകയാണ്. എങ്കിലും ശ്രദ്ധക്കുറവ് ഉണ്ടാകാൻ പാടില്ലാത്തതാണ്. ശക്തമായ നടപടി സ്വീകരിക്കും. അനുഭവ പാഠങ്ങളാണ് ഇതൊക്കെ. എല്ലാവരും ഇങ്ങിനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം. ജനം കൂടെയുണ്ട്, അവർ മികച്ച പിന്തുണ നൽകുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരെ വിവരം അറിയിച്ചില്ല, എയർ ഇന്ത്യ ജീവനക്കാർ കരുതലോടെ പെരുമാറി; ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി!
കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'