കെ എ രതീഷിനോട് രാജി വെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്.

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്ക് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് പുറത്തേക്ക്. കെ എ രതീഷിനോട് രാജി വെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്. കശുവണ്ടി അഴിമതി കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിയും നൽകിയിരുന്നു.

അതേസമയം, കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിയിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐ കോടതിയെ സമീപിച്ചു. ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾക്കൊപ്പമാണ് പി സി ആക്ട് കൂടി ചുമത്തിയത്. ഒന്നാം പ്രതി കെ എ രതീഷ്, മൂന്നാം പ്രതി ആർ ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതികളെ അഴമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. പി സി ആക്ടർ ചുമത്തിയ പശ്ചാത്തലത്തിൽ കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റാനുള്ള അപകേഷയും സിബിഐ നൽകി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ അറിയിച്ചു.