കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്: കൊലക്കുറ്റം ഒഴിവാക്കി,വാഹന അപകട കേസായി മാത്രം വിചാരണ

By Kishor Kumar K CFirst Published Oct 19, 2022, 11:54 AM IST
Highlights

സെഷൻ കോടതി പരിഗണിക്കേണ്ട വകുപ്പുകൾ ഒഴിവാക്കി,കേസ് ഇനി മജിസ്ട്രേറ്റ് കോടതി  പരിഗണിക്കും. ഹൈക്കോടതിയില്‍ അപ്പില്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമനെിരായ കൊലക്കുറ്റം ഒഴിവാക്കി. ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചത് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.  ഇതോടെ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം  മാത്രമാണ് ശ്രീറാം വെങ്കിട്ടരാമന് മേൽ നിലനിൽക്കുക.  വഫ ഫിറോസിനെതിരെ പ്രേരണാക്കുറ്റം മാത്രം നിലനിൽക്കും.  ഉത്തരവിനെതിരെ അപ്പീ‌ൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

 മനപ്പൂർവമായ നരഹത്യ വകുപ്പ് അടക്കം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ഒഴിവായത്.  മനപ്പൂർവമുള്ള നരഹത്യയ്ക്കുള്ള  വകുപ്പായ  304-2 ഒഴിവാക്കി.  അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304-എ വകുപ്പ് ആയി മാറി.   അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള  വകുപ്പ് 279, MACT 184 എന്നീ  വകുപ്പുകളിൽ വിചാരണ നേരിട്ടാൽ മതി. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ്  188 അഥവാ പ്രേരണക്കുറ്റം മാത്ര.  നിർണായകമാകേണ്ടിയിരുന്ന,  ശ്രീറാം മദ്യപിച്ചതിനുള്ള തെളിവ് ഹാജരാക്കാൻ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.   

ഗൗരവമുള്ള വകുപ്പുകൾ ഒഴിവായതോടെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി.  അടുത്ത മാസം 20 ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം.  പ്രതികൾ ഊരിപ്പോകുമ്പോൾ പൊലീസ്  വരുത്തിയ വീഴ്ച്ചകളും ഒത്തുകളിയുമാണ്  വീണ്ടും ഉയർന്നുവരുന്നത്.   മദ്യപിച്ച് വാഹനമോടിച്ച് കെ.എം ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയിട്ടും, പത്ത് മണിക്കൂറിന് ശേഷം മാത്രമാണ് പൊലീസ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയത്. ഇതോടെ തെളിവില്ലാതായി.  ആദ്യം വാഹനമോടിച്ചത് ശ്രീറമല്ല, വഫയാണെന്ന് വരെ പൊലീസ് കള്ളക്കഥ ചമച്ചു.      ഡോക്ടർ കൂടിയായ പ്രതി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അത് കൊണ്ടാണ് മദ്യപിച്ചതിൻറെ തെളിവ് കിട്ടാത്തതെന്നും വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. കൊലക്കുറ്റം ഒവിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

 

'മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല', വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

കെ എം ബഷീറിന്‍റെ മരണം: 'ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത, സിബിഐ അന്വേഷണം വേണം', സഹോദരന്‍ കോടതിയില്‍

click me!