പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഇനിയും പങ്കെടുക്കും. ഒരടി പിന്നോട്ടില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്ന് മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിൽ ഒരു തെറ്റുമില്ലെന്ന് മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ എം ബഷീര്‍. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രതിഷേധത്തിൽ പങ്കെടുത്ത കെഎം ബഷീറിനെ പുറത്താക്കിയ ലീഗ് നേതൃത്വത്തിന്‍റെ നടപടിക്കാണ് മറുപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഇനിയും പങ്കെടുക്കും. ഒരടി പിന്നോട്ടില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്ന് മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് പ്രതികരിച്ചു.
തുടര്‍ന്ന് വായിക്കാം: മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തു; കെഎം ബഷീറിനെ സസ്പെന്‍റ് ചെയ്ത് മുസ്‍ലിം ലീഗ്...
പാര്‍ട്ടി തീരുമാനം ലംഘിച്ച ലീഗ് അണികൾക്കെതിരെ ക്ഷമിക്കാനാകില്ലെന്ന സന്ദേശവുമായി മുസ്ലീം ലീഗ് മുന്നോട്ട് പോകുന്നതിനിടെയാണ് കെഎം ബഷീര്‍ നിലപാട് വ്യക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിന്‍റെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം . ഒറ്റപ്പെട്ട് പോയാൽ സമരം ദുര്‍ബലമാകും. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പ്രതിഷേധമാണ്. സിപിഎം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നിൽക്കുന്ന ഏത് സമരത്തിനും പിന്തുണ നൽകുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: മനുഷ്യ മഹാശൃംഖല: ആയിരങ്ങൾക്കെതിരെ നടപടി എടുക്കുമോ? ലീഗിനോട് കെടി ജലീൽ...
പാര്‍ട്ടി നടപടിയെക്കുറിച്ചു ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കെഎം ബഷീര്‍ പറഞ്ഞു.മാധ്യമങ്ങളിൽ പാർട്ടിയെ ഇകഴ്ത്തി സംസാരിച്ചു എന്ന ആരോപണം തെറ്റാണ്. പിണറായി വിജയന് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമാകാൻ കഴിഞ്ഞിട്ടുണ്ട് എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. കൂട്ടായ പോരാട്ടം വേണമെന്ന അഭിപ്രായത്തോട് എ കെ ആന്‍റണിക്ക് വരെ യോജിപ്പാണ് . പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും മുസ്‌ലിം ലീഗുകാരൻ തന്നെയായിരി തുടരുമെന്നും കെഎം ബഷീര്‍ പ്രതികരിച്ചു.