
കൊല്ലം : കോൺഗ്രസ് ഉയർത്തുന്ന സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ. ഡീലിന്റെ കാര്യം കൃത്യമായി അറിയുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടർക്കുമാണെന്ന് ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ശ്വാസം മുട്ടൽ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നമാണുള്ളത്. സംസ്ഥാനത്ത് കോൺഗ്രസ്- ബിജെപി ഡീലാണുള്ളത്. 2016 ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഒ. രാജഗോപാൽ നേമത്ത് നിന്നും ജയിച്ച് നിയമസഭയിലെത്തിയത് കോൺഗ്രസ് സഹായം കൊണ്ടാണെന്നും ബാലഗോപാൽ ആരോപിച്ചു. കൊല്ലം കോർപ്പറേഷനിൽ അധികാരം കിട്ടാൻ ബിജെപിയുമായി കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്നും ബാലഗോപാൽ ആരോപിച്ചു. '
ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിവെച്ച സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ തട്ടിയാണ് പ്രചാരണ രംഗത്തെ ചർച്ചകളെല്ലാം നടക്കുന്നത്. പഴയ കോലിബി സഖ്യവും 2016ൽ നേമത്തെ ബിജെപിയുടെ ജയവും ഉന്നയിച്ച് കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് ആരോപിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനടക്കം നേതാക്കളും മറുപടി നൽകുന്നു. എന്നാൽ പാലക്കാടിന് പുറമെ കോന്നിയിലും റാന്നിയിലും മഞ്ചേശ്വരത്തും കാസർക്കോടും സിപിഎം--ബിജെപി ഡീലുണ്ടെന്ന് ആരോപിച്ച് വിവാദം കടുപ്പിച്ചിരിക്കുകയാണ് വി. ഡി സതീശൻ. കോ-ലി-ബി സഖ്യം മുതൽ ദില്ലി മുൻ മുഖ്യമന്ത്രിയായിരുന്നു അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിനോടുള്ള കോൺഗ്രസ് സമീപനം വരെ പറഞ്ഞാണ് കോൺഗ്രസിനെതിരായ കടന്നാക്രമണം
ബിജെപിയുടെ പ്രധാന എതിരാളി സിപിഎം തന്നെയാണന്ന് പിണറായി പറഞ്ഞു. പക്ഷെ ഡീലുള്ള കൂടുതൽ സ്ഥലങ്ങൾ പറഞ്ഞാണ് സതീശൻ വിടാതെ പിടിക്കുന്നത്. ബിജെപി നേരത്തെ മത്സരിച്ച് കരുത്ത് കാട്ടിയ സീറ്റുകൾ ഘടകകക്ഷികൾക്ക് കൈമാറിയതാണ് പ്രധാനമായ ഡീലിന്റെ തെളിവായി കോൺഗ്രസ് ആവർത്തിച്ച് പറയുന്നത്. ഇത് മുന്നണി മര്യാദയുടെ ഭാഗമെന്നാണ് ബിജെപി അധ്യക്ഷൻറ വിശദീകരണം. സിപിഎമ്മിനെയും കോൺഗ്രസിനെയും ഒരുപോലെ വിമർശിച്ചാണ് വിവാദത്തിലെ ബിജെപി മറുപടി. ഡീൽ ഉയർത്തും വഴി ന്യൂനപക്ഷവോട്ടുകൾ കൂടി കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ബിജെപിയുടെ മുഖ്യ എതിരാളി ആരാണെന്നത് പല മണ്ഡലങ്ങളിലെയും വിജയഫാക്ടറാണെന്നത് പ്രധാനം. എന്നാൽ ഭരണത്തെ കുറിച്ച് പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഡീൽ മാത്രം പറയുന്നതെന്നാണ് സിപിഎം മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam