
മലപ്പുറം: മലപ്പുറത്ത് ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട വിവാദം കേരളത്തിൽ കത്തുമ്പോൾ നിർമ്മാണ കമ്പനിയുടെ വിവരങ്ങളും പുറത്ത്. നിർമ്മാണം നടത്തിയത് കെ എൻ ആർ കൺസ്ട്രക്ഷൻസ് എന്ന ആന്ധ്രാ കമ്പനിയാണ്. രാജ്യമെമ്പാടും 8700 കിലോമീറ്റർ ദൂരത്തിൽ ഹൈവേ നിർമ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന സ്ഥാപനം പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നൽകിയിട്ടില്ല. സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിർമ്മിക്കുന്നതും കെ എൻ ആർ ആണ്.
വിശദവിവരങ്ങൾ അറിയാം
കോഴിക്കോട് നിന്ന് തേഞ്ഞിപ്പാലം വഴി തൃശൂരിലേക്ക് പോകുന്ന ദേശീയപാതയുടെ കൂരിയാട് കൊളപ്പുറം ഭാഗത്തിന്റെ നിർമ്മാണം നടത്തിയ കെ എൻ ആർ കൺസ്ട്രക്ഷൻ ഇതാദ്യമായല്ല ദേശീയ പാത നിർമ്മിക്കുന്നത്. രാമനാട്ടുകര-വളാഞ്ചേരി വളാഞ്ചേരി - കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിർമ്മാണമാണ് കെ എൻ ആർ കേരളത്തിൽ നടത്തുന്നത്. 2021 ൽ കരാർ ലഭിച്ചു. 2022 ൽ തുടങ്ങിയ നിർമ്മാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആന്ധ്രാ ആസ്ഥാനമായ കെ എൻ ആർ കേരളത്തിലെ കാര്യങ്ങൾക്കായി മറ്റൊരു കമ്പനി കൂടി രൂപീകരിച്ചിട്ടുണ്ട്. രൂപകല്പനനയും മാനദണ്ഡങ്ങൾ നിശ്ചയിച്ചതും ദേശീയ പാതാ അതോറിറ്റിയാണ്. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച അതോറിറ്റിയുടെ ഭാഗമല്ലാത്ത ഒരു ഉദ്യോഗസ്ഥ സംഘമാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. കമ്പനിക്കൊപ്പം നിർമ്മാണം വിലയിരുത്തുന്ന ദേശീയപാതാ അതോറിറ്റിക്കും തകർച്ചയിൽ പങ്കുണ്ട് എന്നർത്ഥം. എന്നാൽ കരാർ കമ്പനി തകർച്ചയെക്കുറിച്ച് ഇതേ വരെ വിശദീകരണം നൽകിയിട്ടില്ല. വിദഗ്ജ സമിതി വിലയിരത്തട്ടെ എന്നാണ് കമ്പനിയുടെ നിലപാട്.
എന്നാൽ ദേശീയ പാതയുടെ രൂപകൽപ്പന നിർവ്വഹിച്ച ദേശീയപാതാ അതോറിറ്റി കേരളത്തിന്റെ ഭൂപ്രകൃതി പരിഗണിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. എട്ട് മാസത്തിലേറെ നീണ്ട വർഷകാലമുള്ള കേരളത്തിൽ മഴയും വെള്ളക്കെട്ടും പരിഗണിച്ചാണോ നിർമ്മാണം നടത്തിയത് എന്ന ചോദ്യമടക്കം പ്രധാനമാണ്. കേരളത്തിൽ നിർമ്മിക്കുന്ന ദേശീയ പാതയുടെ 30 ശതമാനത്തിലേറെ നിലവിലുള്ള റോഡ് ഉയർത്തിയാണ് ഉണ്ടാക്കുന്നത്. കടന്നുപോകുന്ന പ്രദേശങ്ങളിൽ 30 ശതമാനത്തിലേറെ വയലുകളും വെള്ളക്കെട്ടുകളുമാണ്. കരഭൂമിയിൽ നടക്കുന്ന അതേ നിർമ്മാണ രീതി തന്നെയാണ് ഇവിടെയും നടത്തിയത്. വെള്ളക്കെട്ടുകളിൽ പൈലിംഗും മറ്റും നടത്തിയല്ല നിർമ്മാണം. മണ്ണ് മർദ്ദം ചെലുത്തി കോംപാക്ട് ചെയ്യുന്ന പ്രവർത്തി കൃത്യമായി നടന്നോ എന്നുള്ള പരിശോധന നടന്നിട്ടില്ലെന്നാണ് സൂചന. പാത നിർമ്മാണം 2025 ൽ പൂർത്തിയാക്കാനാണ് കരാർ. നിർമ്മാണത്തിന് വേഗം കൂട്ടേണ്ടത് കാരണം പല കാര്യങ്ങളും അവഗണിച്ചതായാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം