കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. 72 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കണ്ടെത്തിയ അർജുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിന് ഈ വിവാഹം ചെറിയൊരു ആശ്വാസമായി.
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദർശ് ആണ് വരൻ. ഞായറാഴ്ച രാവിലെ 10.30-നും 11.15-നും ഇടയിലുള്ള മുഹൂർത്തത്തിൽ കോഴിക്കോട് കണ്ണാടിക്കൽ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അർജുന്റെ വിയോഗം ഏൽപ്പിച്ച തീരാവേദനയിൽ കഴിയുന്ന കുടുംബത്തിന് ഈ വിവാഹം ഒരു ചെറിയ ആശ്വാസമായി.
2024 ജൂലൈ 16-ന് രാവിലെ 8.45-നാണ് ഷിരൂരിൽ ദേശീയപാത 66-ൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. ചരക്ക് ലോറിയുമായി പോകുകയായിരുന്ന അർജുൻ ഈ അപകടത്തിൽപ്പെടുകയായിരുന്നു. 72 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഷിരൂരിൽ നടന്നത്. കരസേന, നാവികസേന, എൻഡിആർഎഫ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം ലോറി ഉടമ മനാഫ്, രക്ഷാപ്രവർത്തകർ എന്നിവർ ഉറക്കമില്ലാതെ പ്രയത്നിച്ചു.
സെപ്റ്റംബർ 25-നാണ് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ 12 മീറ്റർ ആഴത്തിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. അർജുന്റെ മടങ്ങി വരവിനായി കണ്ണാടിക്കലിലെ വീട്ടിൽ കാത്തിരുന്ന കുടുംബത്തിനൊപ്പം കേരളമൊന്നടങ്കം പ്രാർത്ഥനയിലായിരുന്നു. ആ കാത്തിരിപ്പിന് അറുതിയായത് കണ്ണീരോടെയായിരുന്നുവെങ്കിലും, സഹോദരിയുടെ വിവാഹത്തിലൂടെ കുടുംബം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.


