
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ (Kodakara) അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നവംബര്‍ പതിനൊന്നിനകം നിലപാടറിയിക്കാന്‍ ഇഡിക്ക് (ED) ഹൈക്കോടതിയുടെ (High Court) കര്‍ശന നിര്‍ദേശം. നിലപാടറിയിക്കാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും ജസ്റ്റിസ് കെ.ഹരിപാല്‍ വ്യക്തമാക്കി.
കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ എഎസ്ജിയ്ക്ക് ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇഡിക്ക് മറുപടി നല്‍കാന്‍ നാലു തവണ സമയം നീട്ടി നല്‍കിയതായി ഹര്‍ജിക്കാരനായ സലീം മടവൂരിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് മറുപടി നല്‍കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയിൽ പിടികൂടിയതെന്നും കേസ് എൻഫോഴ്സ്ന്‍റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക് താന്ത്രിക് നേതാവ് സലീം മടവൂർ കോടതിയെ സമീപിച്ചത്.
കേസിൽ കൂടുതൽ പണം അന്വേഷണ സംഘം ഈ മാസം കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളായ ദീപ്തിയുടെ സുഹൃത്ത് ഷിൻ്റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1 40,000 രൂപ ഈ മാസം 6ന് കണ്ടെടുത്തത്. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. ദീപ്തിയുടെ മൊഴി പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്. ബാക്കി കവർച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ തുടർ അന്വേഷണം തുടങ്ങിയത്. കേസിലെ 22 പ്രതികളെയും ഓരോ ദിവസമായി വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam