മുഖ്യമന്ത്രി പദവി ചർച്ചകളിൽ താൻ പങ്കാളിയാകുന്നില്ലെന്ന് കൊടിക്കുന്നിൽ; കെസിക്ക് അയോ​ഗ്യതയുണ്ടോ എന്ന ചോ​ദ്യത്തോടും പ്രതികരിച്ച് എംപി

Published : Apr 16, 2026, 09:25 AM ISTUpdated : Apr 16, 2026, 09:31 AM IST
kodikkunnil suresh mp

Synopsis

സംസ്ഥാനത്ത് നടക്കുന്ന മുഖ്യമന്ത്രി പദവി ചർച്ചകളിൽ ഭാഗമാകാൻ ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഫലം വന്നതിനുശേഷം കൃത്യമായ നിലപാട് അറിയിക്കുമെന്നും വോട്ടെണ്ണൽ കഴിഞ്ഞിട്ട് നിലപാട് പറയുമെന്നും കൊടിക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസിനോട്

ദില്ലി: നിലവിൽ നടക്കുന്ന മുഖ്യമന്ത്രി പദവി ചർച്ചകളിൽ താൻ പങ്കാളിയാകുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടി അഭിപ്രായം ആവശ്യപ്പെടുമ്പോൾ അക്കാര്യം പറയുമെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയാവുന്നതിൽ കെസിക്ക് അയോഗ്യതയുണ്ടോ എന്ന ചോദ്യത്തോട് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു കൊടിക്കുന്നിലിൻ്റെ മറുപടി. 

സംസ്ഥാനത്ത് നടക്കുന്ന ചർച്ചകളുടെ ഭാഗമാകാൻ ഇല്ല. ഫലം വന്നതിനുശേഷം കൃത്യമായ നിലപാട് അറിയിക്കുമെന്നും വോട്ടെണ്ണൽ കഴിഞ്ഞിട്ട് നിലപാട് പറയുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. വനിതാ സംവരണ ബില്ല് ലോക്സഭ കടക്കില്ല. വിഷത്തിൽ പൊതിഞ്ഞ പഞ്ചസാരയാണ് ബില്ല്. ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്നത് വളഞ്ഞ വഴിയിലൂടെ മണ്ഡല പുനർനിർണയമാണ്. ഇന്ന് രാവിലെ ചേരുന്ന കോൺഗ്രസ് യോഗത്തിൽ മറ്റു നടപടികൾ ചർച്ച ചെയ്യുമെന്നും കൊടിക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി തുടരുകയാണ്. കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്. കെസിയെ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ള വിഡി സതീശൻ പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. അതേസമയം, മുഖ്യമന്ത്രി തർക്കങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെയല്ല തീരുമാനിക്കുന്നതെന്നാണ് എഐസിസി വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പാർട്ടിക്ക് വ്യക്തമായ വഴികളുണ്ടെന്നും നേതൃത്വം പറയുന്നു. മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്ന് രാഹുൽ ഗാന്ധി തന്നെ നിർദ്ദേശിച്ചതാണെന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിന് മറി കടന്നുകൊണ്ടാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്. 

കെ സി വേണുഗോപാലിനെ പിന്തുണച്ച് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ കത്തിക്കയറുന്നു. സുധാകന്റെ പോസ്റ്റിൽ എംപിമാരിൽ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച കത്തിക്കയറുന്നതിനിടെയാണ് 'കേരളം കെ.സി.നയിക്കട്ടെ' എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരൻ ഇന്നലെ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്ന് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

കെ കരുണാകരനിൽ തുടങ്ങി കോൺഗ്രസിന്‍റെ മഹാ നേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിന്‍റെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയും എന്ന് പോസ്റ്റിൽ സുധാകരൻ വാനോളം വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച് കമന്റുമകൾ വന്നതോടെ കമന്റുക‌ൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനിടെ, ചാനൽ ചർച്ചയിൽ ചാരി കെസിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വന്നു. റോജി എം ജോൺ, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യർ, പഴകുളം മധു, ഉൾപ്പടെ കെസിക്ക് പിന്തുണയുമായെത്തി. കേന്ദ്രനേതൃത്വത്തിൽ നിർണായക ചുമതലകൾ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിർണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരൻ പറയുന്നത്. പ്രവർത്തകരോട് കാണിക്കുന്ന വിനയവും എല്ലാവർക്കും ഒപ്പം അവരുടെ സഹയാത്രികനായി നിൽക്കാൻ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നു എന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവാകാൻ കഴിയട്ടെ എന്നും പോസ്റ്റിൽ സുധാകരൻ ആശംസിക്കുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സംയമനം പാലിക്കണം, ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ, പരസ്യ അഭിപ്രായ പ്രകടനം ശരിയല്ല'; മുഖ്യമന്ത്രി ചർച്ചകൾ തള്ളി കെപിസിസി അധ്യക്ഷൻ
സുപ്രീം കോടതി വിധിയെ തുടർന്ന് നടപടി, ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണം