
കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഫെമ ലംഘനക്കേസിൽ കൊച്ചി ഓഫീസിലാണ് ബിനീഷിനെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യലെന്ന് ഇ ഡി നേരത്തെ സൂചന നൽകിയിരുന്നു. ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി എട്ട് മണിയോടെയാണ് പൂർത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബിനീഷ്, കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്നാണ് പ്രതികരിച്ചത്.
ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ രേഖകൾ ഇ ഡിക്ക് മുന്നിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഇന്ന് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ഒക്ടോബർ 29 ന് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സ്റ്റേ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷിനെതിരായ ഇ ഡിയുടെ കേസ് നിലനിൽക്കില്ലെന്നതടക്കമുള്ള നിരീക്ഷണവും അന്ന് കർണാടക ഹൈക്കോടതി നടത്തിയിരുന്നു. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്നാണ് അന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചത്. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകുകയും വേണ്ട. നേരത്തേ ഈ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്താണ് അന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ബിനീഷ് കോടിയേരിക്കെതിരായ ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി