
കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറുവയസുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത് കുടുങ്ങുമെന്ന് ഉറപ്പായതോടെയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്ന് അറിഞ്ഞതോടെ, മറ്റ് വഴികളില്ലെന്ന് മനസിലാക്കിയാണ് കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്. അവര്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
''പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടര്‍ന്നതോടെ, മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പ്രതികള്‍ മനസിലാക്കി. പൊലീസിന്റെ നിരന്തര സമ്മര്‍ദ്ദം മൂലം മറ്റ് വഴികളില്ലെന്ന് മനസിലാക്കിയെന്ന് അവര്‍ തന്നെയാണ് സമ്മതിച്ചത്. ഇതോടെയാണ് കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത്. അത് മാത്രമേ വഴിയുള്ളൂയെന്ന് അവര്‍ തന്നെ മനസിലാക്കി. ഉപേക്ഷിക്കുമ്പോള്‍ കുട്ടിക്ക് മറ്റൊന്നും സംഭവിക്കരുതെന്നും അവര്‍ ശ്രദ്ധിച്ചു. സംഭവിച്ചാല്‍ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയായിരിക്കുമെന്ന് പ്രതികള്‍ മനസിലാക്കി. അത് കൊണ്ടാണ് സേഫ് ആയിട്ട് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത്.''
'യഥാര്‍ത്ഥ ഹീറോകള്‍ നാല് പേര്‍'; പിന്തുണ നല്‍കിയവര്‍ക്ക് പൊലീസിന്റെ നന്ദി
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചതില്‍ പ്രധാന പിന്തുണ നല്‍കിയത് പൊതുജനങ്ങളാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആറുവയസുകാരിയും സഹോദരനും ക്യത്യമായ രേഖാ ചിത്രം വരച്ചവരുമാണ് യഥാര്‍ത്ഥ ഹീറോകളെന്നും എഡിജിപി പറഞ്ഞു. നാല് ദിവസം ഉറക്കമില്ലാതെയാണ് പൊലീസ് കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും ഓരോ മണിക്കൂറുകളിലും വിളിച്ച് കേസിന്റെ അന്വേഷണ പുരോഗതികള്‍ ചോദിച്ചറിഞ്ഞിരുന്നെന്നും എഡിജിപി പറഞ്ഞു.
''ഈ കേസില്‍ ആറുവയസുകാരിയുടെ സഹോദരനാണ് യഥാര്‍ത്ഥ താരം. രണ്ടാമത്തെ താരം കുട്ടി തന്നെയാണ്. കുട്ടി നല്‍കിയ കൃത്യമായ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. കുട്ടിയില്‍ നിന്ന് പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. അടുത്ത ഹീറോകള്‍ രേഖാചിത്രം വരച്ച രണ്ടു പേരാണ്. കൃത്യമായ ചിത്രമാണ് അവര്‍ വരച്ചത്. വളരെ കൃത്യതയോടെ കുട്ടി വിവരങ്ങള്‍ അവര്‍ക്ക് വിവരിച്ച് നല്‍കി. രേഖാചിത്രം വ്യക്തമായ വരച്ചതോടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ അന്വേഷണം ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടന്നത്. കേസ് അന്വേഷണത്തില്‍ പ്രധാന പിന്തുണ നല്‍കിയത് പൊതുജനങ്ങളാണ്. അവര്‍ നല്‍കിയ ഓരോ വിവരങ്ങളും നിര്‍ണായകമായി. എത്രയൊക്കെ വിമര്‍ശിച്ചാലും, രാജ്യത്തെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തില്‍. കീഴ് ഉദ്യോഗസ്ഥര്‍ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ കഴിവുള്ളവരാണ്. എല്ലാവരുടെയും കഴിവും ഉപയോഗിച്ചാണ് കേസ് തെളിയിക്കാന്‍ സാധിച്ചത്.''
കേസുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് കേരളാ പൊലീസ് അറിയിച്ചു. 'കേരള ജനതയെ ഒന്നടങ്കം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങള്‍ക്ക് വിരാമം. തെളിവുകള്‍ പരമാവധി ഒഴിവാക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ അതിജീവിച്ച് കേരള പൊലീസ് ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ അന്വേഷണമാണ് ഒടുവില്‍ വിജയത്തിലെത്തിയത്. ഞങ്ങളോടൊപ്പം സഹകരിച്ച, പിന്തുണ അറിയിച്ച നിങ്ങളോരോരുത്തര്‍ക്കും നന്ദി.'-പൊലീസ് പറഞ്ഞു.
അതിര്‍ത്തി കടന്നൊരു പ്രണയം; നെതര്‍ലാന്റില്‍ നിന്ന് ഗബ്രിയേല പറന്നെത്തി, യുപിയില്‍ താലി കെട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam