'കഠിനമായി ഉപദ്രവിച്ചിരുന്നു, വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെ'; ജോളിക്കെതിരെ സിലിയുടെ മകന്‍

By Web TeamFirst Published Oct 20, 2019, 9:21 AM IST
Highlights

പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്. 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്കെതിരെ ഷാജുവിന്‍റെയും സിലിയുടെയും മകന്‍.  ജോളി കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയത്. എല്ലാകാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും മൊഴിയിലുണ്ട്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്.

സിലിയുടെ മരണശേഷമാണ് ജോളിയും ഷാജുവും വിവാഹിതരാകുന്നത്. സിലിയെ ദന്താശുപത്രിക്ക്  സമീപത്ത് വച്ച് സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിലിയുടെ മരണത്തിലും  ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൂന്നുപേരെയും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, മൂന്നാം പ്രജു കുമാറിന് സൈനഡ് നൽകിയതായി അന്വേഷണ സംഘം കരുതുന്ന പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരിൽ വെച്ച് അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ജയിലില്‍ നിന്ന് കോടതിയിലേക്ക്  പോകുന്നതിനിടെ പ്രജുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

click me!