
കോതമംഗലം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്മെന്‍റുകൾ എതിരാണെന്ന പ്രസ്താവന മന്ത്രി പിൻവലിക്കണം. ഭിന്നശേഷിക്കാരെ നിയമിക്കാൻ തയ്യാറാണെന്നും അവരെ സർക്കാർ കണ്ടെത്തി തരാത്തതാണ് പ്രതിസന്ധിയെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
അതേ സമയം, എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോതമംഗലം രൂപത രംഗത്തെത്തിയിരുന്നു. ചില മാനേജ്മെന്‍റുകൾ ഭിന്നശേഷി സംവരണത്തിന് തടസം നിൽക്കുന്നുവെന്ന പ്രസ്താവന യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതാണെന്ന് രൂപത വിദ്യാഭ്യാസ ഏജൻസി പറഞ്ഞു. ഭിന്നശേഷിക്കാർക്കെതിരെ നിലപാട് എടുക്കുന്ന മാനേജ്മെന്‍റ് ആരാണെന്ന് മന്ത്രി വ്യക്തമാക്കണം. ഭിന്നശേഷി ഒഴിവുകൾ നികത്താൻ ക്രിസ്ത്യൻ മാനേജ്മെന്‍റുകൾ കൃത്യമായ നടപടി എടുത്തിട്ടുണ്ട്. പത്രത്തിൽ പരസ്യം ചെയ്തിട്ടടക്കം ആവശ്യത്തിന് ഉദ്യോഗാർത്ഥികളെ കിട്ടാത്തതാണ് പ്രതിസന്ധി. സുപ്രീം കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റു നിയമനങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.