
കോട്ടയം: കോട്ടയത്ത് എസ് ഐ ആർ ജോലി സമ്മർദത്തെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി ബൂത്ത് ലെവൽ ഓഫീസർ (ബി എൽ ഒ). പൂഞ്ഞാർ മണ്ഡത്തിലെ 110 -ാം ബൂത്തിലെ ബി എൽ ഒ ആന്‍റണി ആണ് ദയനീയാവസ്ഥ പറഞ്ഞ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം പങ്കുവെച്ചത്. തനിക്ക് ഈ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളതെന്നുമാണ് ബി എൽ ഒ ആന്‍റണി ഓഡിയോ സന്ദേശത്തിൽ പറയുന്നത്. ഇടുക്കിയിൽ പോളി ടെക്നിക്ക് ജീവനക്കാരനാണ് ആന്‍റണി.
നേരത്തെ കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി എല്‍ ഒ അനീഷ് ജീവനൊടുക്കിയതും വലിയ വാർത്തയായിരുന്നു. കണ്ണൂരിലെ കുന്നരു യു പി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ് ഐ ആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടിയിട്ടുണ്ട്.
എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു
കഴിഞ്ഞ ദിവസം എസ് ഐ ആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങവെ കണ്ണൂരിൽ ബി എൽ ഒ കുഴഞ്ഞുവീണതും വലിയ വാർത്തയായിരുന്ന. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ് ഐ ആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. കണ്ണൂർ ഡി ഡി ഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്.
എസ്ഐആർ: 60 ബിഎൽഎമാർക്കെതിരെയടക്കം നോയിഡയിൽ പൊലീസ് കേസ്
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ് ആ ആർ) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച വരുത്തിയ ബി എൽ ഒമാർക്ക് എതിരെ കേസ്. നോയിഡയിലെ 60 ബി എൽ ഒമാർക്കെതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് കേസെടുത്തത്. കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ബി എൽ ഒമാർ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് ഈ നടപടി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)