കോട്ടയം കസ്റ്റഡി മരണത്തിൽ പൊലീസിന് ശ്രദ്ധക്കുറവുണ്ടായി: സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്

By Web TeamFirst Published May 21, 2019, 9:34 PM IST
Highlights

9.13നാണ് നവാസ് ശുചി മുറിയിൽ കയറുന്നത് എന്നാൽ, ഏകദേശം ഒന്നരമണിക്കൂറിന് ശേഷം 10.50 നാണ് നവാസ് തൂങ്ങി നിൽക്കുന്നത് പൊലീസ് കണ്ടെത്തുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതും

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാൽ സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ശ്രദ്ധക്കുറവുണ്ടായി. മരിച്ച നവാസ് പൊലീസുകാരുമായി സംസാരിക്കുന്നതിന്‍റെയും ശുചിമുറിയിൽ കയറുന്നതിന്‍റെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

മരിച്ച നവാസ് രാവിലെ എട്ടേമുക്കാലിന്  പൊലീസുകാരുമായി സംസാരിക്കുന്നുണ്ട്. ഇതിന് ശേഷം 9.13നാണ് നവാസ് ശുചി മുറിയിൽ കയറുന്നത്
എന്നാൽ ഏകദേശം ഒന്നരമണിക്കൂറിന് ശേഷം 10.50നാണ് നവാസ് തൂങ്ങി നിൽക്കുന്നത് പൊലീസ് കണ്ടെത്തുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതും. മരിച്ച നവാസ് ലോക്കപ്പിലായിരുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചിരുന്നു. പൊലീസ് വീഴ്ച അന്വേഷിച്ച് നടപടി എടുക്കുമെന്നാണ് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയത്. മരിച്ചയാൾക്ക് മർദ്ദനമേറ്റിട്ടില്ലെന്ന് നേരത്തെ വിവരം പുറത്ത് വന്നിരുന്നു. 

മണർകാട് സ്വദേശി നവാസ് ആണ് പൊലീസ് സ്റ്റേഷന്‍റെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യല്‍ ബ്രാഞ്ചിനോട് നിർദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു. 

അതിനിടെ  സംഭവത്തില്‍ കുറ്റക്കാരായ  എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍  സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും.  കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പൊലീസിന്‍റെ നയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 

   

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

   

 

click me!