കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയ സംഭവം; പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

By Web TeamFirst Published Dec 3, 2022, 10:53 AM IST
Highlights

ബാങ്ക് മാനേജർ എം പി റിജിൽ കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ എം പി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജര്‍ രെജിലിനായുളള അന്വേഷണം തുടരുകയാണ്. കേസ് എടുത്ത് നാല് ദിവസം കഴിഞ്ഞിട്ടും റിജിൽ എവിടെയെന്ന് കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. അതേസമയം, റിജിൽ എത്ര തുകയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്. കോഴിക്കോട് കോര്‍പറേഷന്‍റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍റെ കണക്ക്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതര്‍ കോര്‍പറേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തട്ടിയെടുത്ത് തുക റിജിൽ ഓണ്‍ലൈന്‍ ഗെയിമുകളിലും ഊഹക്കച്ചവടങ്ങളിലുമായി ചെലവിട്ടതായാണ് സൂചനയെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല.

Also Read: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം

പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്. ഇതിൽ 7 അക്കൗണ്ടുകളിൽ നിന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റിജിൽ പണം തട്ടിയത്. കോർപ്പറേഷന്‍റെ വിവിധ അക്കൗണ്ടുകളിൽ നിന്ന് രിജില്‍ പിതാവ് രവീന്ദ്രന് പഞ്ചാബ് നാഷണൽ ബാങ്കിൽ തന്നെയുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് പുറത്ത് വരുന്ന വിവരം. പിതാവിന്‍റെ അക്കൗണ്ടില്‍ നിന്ന് റിജിൽ ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിക്കൊണ്ടുമിരിന്നു. എന്നാല്‍ കോർപ്പറേഷൻ അധികൃതർ ഇതൊന്നും അറിഞ്ഞതേയില്ല. 

click me!