കോഴിക്കോട് തീപിടിത്തം; കോര്‍പ്പറേഷൻ പണം വാങ്ങി നിര്‍മാണത്തിന് അനുമതി നൽകി, ഗുരുതര ആരോപണവുമായി പ്രതിപക്ഷം

Published : May 19, 2025, 12:08 PM ISTUpdated : May 19, 2025, 12:22 PM IST
കോഴിക്കോട് തീപിടിത്തം; കോര്‍പ്പറേഷൻ പണം വാങ്ങി നിര്‍മാണത്തിന് അനുമതി നൽകി, ഗുരുതര ആരോപണവുമായി പ്രതിപക്ഷം

Synopsis

തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങൾ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷൻ നടപടിയെടുത്തില്ലെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിത പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് കോര്‍പ്പറേഷൻ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങൾ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷൻ നടപടിയെടുത്തില്ലെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിത പറഞ്ഞു.

കെട്ടിടം ഉടമ എന്ന നിലയിൽ ചെയ്യേണ്ട ഒരു കാര്യങ്ങളും കോർപ്പറേഷൻ ചെയ്തിട്ടില്ല. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടങ്ങളിൽ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നും ഈ കെട്ടിടത്തിൽ ഇല്ല. യാതൊരു സുരക്ഷാ സംവിധാനവും കെട്ടിടത്തിലില്ല. അപകടങ്ങൾ ആവർത്തിക്കുമ്പോഴും നഗരത്തിൽ ഫയർഫോഴ്സ് യൂണിറ്റ് ഇല്ലാത്തത് പ്രതിസന്ധിയാണെന്നും കെസി ശോഭിത പറഞ്ഞു. 

കോഴിക്കോട് നഗരത്തില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിന് കാരണം കോര്‍പറേഷന്‍ പണം വാങ്ങി അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണെന്ന് ടി.സിദ്ദീഖ് എം.എല്‍.എ ആരോപിച്ചു. കെട്ടിടത്തിന്‍റെ ബ്ലൂ പ്രിന്‍റ് ഫയര്‍ഫോഴ്സ് ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നല്‍കിയില്ല. ഫയര്‍ ഓഡിറ്റ് നടത്തുന്നതിലും വലിയ വീഴ്ച ഉണ്ടായതാണ് തീപിടിത്തത്തിന്‍റെവ്യാപ്തി കൂട്ടിയതെന്ന് ടി.സിദ്ദീഖ് കോഴിക്കോട് ആരോപിച്ചു. വളരുന്ന കോഴിക്കോടിനെ തീപ്പിടുത്ത നഗരമാക്കി മാറ്റിയത് സർക്കാറും കോർപറേഷനുമാണ്. ആരാണ് തീപിടുത്തമുണ്ടായ കെട്ടിടത്തിന് മുകൾ ഭാഗം കെട്ടിയടക്കാൻ അനുമതി നൽകിയത്?. ഇവിടെ പണത്തിന് മുകളിൽ  പരുന്തും പറക്കില്ല എന്ന അവസ്ഥയാണെന്നും ടി സിദ്ദീഖ് ആരോപിച്ചു.

അതേസമയം, കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  കത്തിയ വ്യാപാര സ്ഥാപനത്തിന്‍റെ പാർട്ണർമാർ തമ്മിലുണ്ടായിരുന്ന തർക്കവും പൊലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയര്‍ഫോഴ്സിന്‍റെ പരിശോധനയും നടക്കും. 

അതേസമയം, സർക്കാർ വിഷയത്തെ ഗൗരവമായി കാണുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഏത് ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിൻ കർശന നടപടി സ്വീകരിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

കോഴിക്കോട് ബസ്റ്റാന്‍ഡ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ വലിയ നഷ്ടമാണ് കെട്ടിടത്തിലെ വ്യാപരികൾക്ക് ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിൽ ഇരു ഭാഗത്തുമായി 40 ചെറുകിട വ്യാപാര സ്ഥാപങ്ങളുണ്ട്. ഇവിടേക്ക് തീപടർന്നില്ലെങ്കിലും കടകൾ തുറക്കാൻ അനുമതി ഇല്ല. ഇതോടെ ലോട്ടറി വിൽപ്പനക്കാരടക്കമാണ് പ്രതിസന്ധിയിലായത്.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി