
കോഴിക്കോട്: കോഴിക്കോട് സ്ട്രോങ് റൂമില്‍ അട്ടിമറി ശ്രമം നടന്നെന്നാരോപിച്ച് യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. രണ്ട് വരണാധികാരികളുടെയും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കമ്മീഷൻ അറിയിച്ചു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കോഴിക്കോട് യുഡിഎഫ് നേതൃത്വം കമ്മീഷനെ സമീപിച്ചത്.
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം വരണാധികാരി സംശയാസ്പദമായ രീതിയിൽ തിടുക്കത്തിൽ തുറന്നു എന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. കോഴിക്കോട് സ്ട്രോങ് റൂമിന് അടുത്തുള്ള പോളിങ് രേഖകള്‍ സൂക്ഷിച്ച മെറ്റീരിയില്‍ റൂം സ്ഥാനാര്‍ത്ഥികളെപ്പോലും കൃത്യമായി അറിയിക്കാതെ പേരാമ്പ്ര വരണാധികാരി തിടുക്കത്തില്‍ തുറന്നെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. കൊയിലാണ്ടി സ്ട്രോങ് റൂമിന്റെ സുരക്ഷാമേഖലയില്‍ ചട്ടവിരുദ്ധമായി എത്തി എന്നായിരുന്നു കൊയിലാണ്ടി വരണാധികാരിക്കെതിരായ ആക്ഷേപം. മൂന്ന് ദിവസത്തിനുള്ളില്‍ പരാതിയില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ ഓണ്‍ലൈനായി കേട്ടതിന് ശേഷമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ചട്ടലംഘനമുണ്ടായില്ലെന്ന് കമ്മീഷന്‍ ഉത്തരവിറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam