
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുളള ഗോഡൗണ്‍ കെട്ടിടത്തിലെ സ്ളാബുകള്‍ തകര്‍ന്ന് വീണ് 4 കയറ്റിറക്ക് തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, ബഷീര്‍, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് പാളികള്‍ ശരീരത്തില്‍ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ളാബുകള്‍ തകര്‍ന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയില്‍ പെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.
ബീച്ച് ആശുപത്രിയില്‍ എത്തിക്കുന്പോഴേക്കും ബഷീറിന്‍റെയും അഷ്റഫിന്‍റെയും ജീവന്‍ നഷ്ടമായിരുന്നു. ആശുപത്രിയില്‍ എത്തി അര മണിക്കൂറിനകം ജബ്ബാറും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെ വൈകീട്ടോടെയാണ് കൊയിലാണ്ടി സ്വദേശി വിനോദന്‍ മരിച്ചത്. അപകടാവസ്ഥയിലുളള കെട്ടിടങ്ങളുളള പട്ടികയിലുളള ഈ കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കോര്‍പറേഷന്‍ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികള്‍ എന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിച്ചു. എന്നാല്‍ കെട്ടിടം ഒഴിയണമെന്ന നിര്‍ദ്ദശമൊന്നും കോര്‍പറേഷനില്‍ നിന്ന് കിട്ടിയിരുന്നില്ലെന്നും ഈ മാസം ഉള്‍പ്പെടെ വാടക നല്‍കിയിരുന്നു എന്നും ഗോഡൗണ്‍ നടത്തിപ്പുകാര്‍ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് കോര്‍പറേഷന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത പക്ഷം നാളെ മുതല്‍ കോര്‍പറേഷന് മുന്നില്‍ അനിശ്ചിത കാല സമരം നടത്തുമെന്നാണ് ബിജെപി പ്രഖ്യാപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam