
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ റേഡിയോ ചാനലായ 'ജയ് ഹോ' പ്രക്ഷേപണം തുടങ്ങി. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ റേഡിയോ സ്വിച്ച് ഓൺ ചെയ്തു. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി പ്രവർത്തിക്കുന്ന റേഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിൽ ലഭിക്കും.
സ്വാതന്ത്ര്യ സമര കാലത്ത് ഒളിവിൽ കഴിയുന്ന നേതാക്കളുമായി ബന്ധപ്പെടാൻ കോൺഗ്രസ് പ്രസ്ഥാനം ഒരു റേഡിയോ സർവീസ് തുടങ്ങിയിരുന്നു. നേതാക്കളുടെ അനുമതിയില്ലാതെയായിരുന്നു കോൺഗ്രസിന്‍റെ അന്നത്തെ റേഡിയോ സർവീസ്. വർഷങ്ങൾക്കിപ്പുറം വിവര സാങ്കേതിക വിദ്യയുടെ വിപ്ലവ കാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടി സ്വന്തമായി ഒരു റേഡിയോ സർവീസിന് തു'ക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലാണ് പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് തീരുമാനിച്ചതും പ്രഖ്യാപനം നടത്തിയതും.
വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് 'ജയ് ഹോ' റേഡിയോ ചാനല്‍ ജനങ്ങളിലെത്തുക. വാര്‍ത്തകൾ, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവയിൽ അതിഥികളായും അവതാരകരായും കോണ്‍ഗ്രസ് നേതാക്കളും എത്തും. നിലവിൽ ഇരുപതോളം റേഡിയോ ജോക്കികളുമായി കൊച്ചി കേന്ദ്രീകരിച്ചാണ് 'ജയ് ഹോ' റേഡിയോ ചാനലിന്‍റെ പ്രവർത്തനം.
പരിപാടികളുടെ ദൃശ്യ രൂപം സാമൂഹിക മാധ്യമങ്ങളിൽ ഉടൻ ലഭ്യമാക്കും. ലോകമെമ്പാടുമുള്ള പാർട്ടി അനുഭാവികളേയും അതിനപ്പുറമുള്ള ആളുകളേയും ഉൾപ്പെടുത്തി റേഡിയോ ക്ലബുകൾ രൂപീകരിച്ച് 'ജയ് ഹോ'യുടേയും കോൺഗ്രസിന്‍റെയും ശക്തമായ ശൃഖല രൂപീകരിക്കും. സ്വന്തമായുള്ള വീക്ഷണം പത്രം, പാർട്ടി നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ടിവി ചാനൽ അതിനപ്പുറം ഒരു റേഡിയോ കൂടിയെത്തുമ്പോൾ കോണ്‍ഗ്രസ് പാർട്ടിക്ക് പ്രതീക്ഷകൾ ഏറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam