Asianet News MalayalamAsianet News Malayalam

കേരളത്തിൽ 19 ദിവസം, 453 കി.മീ പദയാത്ര; രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര വൻ വിജയമാക്കാൻ കെപിസിസി 'മാസ്റ്റർ പ്ലാൻ'

പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍  പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും

rahul gandhi bharat jodo yatra kpcc plan
Author
Thiruvananthapuram, First Published Aug 12, 2022, 8:05 PM IST

തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാക്കാൻ കെ പി സി സി തീരുമാനം. രാഹുലിന്‍റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11നാണ് കേരളത്തില്‍ പ്രവേശിക്കുന്നത്. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്. കേരള പര്യടനം നടത്തുന്ന ജോഡോ യാത്ര വന്‍ വിജയമാക്കാന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പിയുടെ നേതൃത്വത്തില്‍ കെ പി സി സി ആസ്ഥാനത്ത് ചേര്‍ന്ന സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. എഐസിസി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാലാണ് സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന്റെ തിരിച്ച് വരവിനെ മോദിയും ബി ജെ പിയും ഭയക്കുന്നതിനാലാണ് ദേശീതലത്തിൽ വിലക്കയറ്റത്തിനെതിരെ എ ഐ സി സി നടത്തിയ പ്രക്ഷോഭത്തെ മോദി പരിഹസിച്ചതെന്നും ബിജെപി ഭരണത്തിന് അന്ത്യം കുറിയ്ക്കാൻ കോൺഗ്രസിന് ശക്തി പകരുന്നതിന് തുടക്കം കുറിക്കലാവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി.വേണുഗോപാൽ പറഞ്ഞു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജോഡോ യാത്രയെ സംബന്ധിച്ച വിശദാംശങ്ങള്‍ കേരള കോഡിനേറ്ററും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തില്‍ വിശദീകരിച്ചു.

ഇഡിക്കെതിരെ ഒന്നിച്ചു; തോമസ് ഐസക്കിന് സതീശന്‍റെ പൂര്‍ണ പിന്തുണ, ഡീല്‍ എന്തെന്ന് ചോദിച്ച് ബിജെപി

രാഹുലിന്‍റെ യാത്ര വിജയമാക്കാൻ 'മാസ്റ്റർ പ്ലാൻ'

പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍  പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന്   കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും. ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ വിജയിത്തിനായി 14 ജില്ലകളിലും 140 അസംബ്ലി മണ്ഡലങ്ങളിലും മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ യോഗം വിളിച്ച് ചേര്‍ത്ത് സ്വാഗതം സംഘം രൂപീകരിക്കും. ജില്ലാതല സ്വാഗത സംഘം രൂപീകരണയോഗം ആഗസ്റ്റ് 17 മുതല്‍ 21 വരെ നടക്കും. വിവിധ ജില്ലകളിലായി നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവര്‍ കേരള കോര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ആഗസ്റ്റ് 17ന് എറണാകുളം, തൃശ്ശൂര്‍, 18ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 19ന് മലപ്പുറം, പാലക്കാട്, കോഴിക്കോട്, 20ന് ഇടുക്കി, കോട്ടയം, വയനാട്, 21ന് കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലെ കണ്‍വെന്‍ഷനുകള്‍ നടക്കും. ജില്ലാസ്വാഗതസംഘം രൂപീകരണ യോഗം പൂര്‍ത്തിയാകുന്ന ജില്ലകളില്‍  രണ്ടു ദിവസം കഴിഞ്ഞ് നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. അതത് ജില്ലകളില്‍ നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി നിര്‍വാഹസമിതി അംഗങ്ങള്‍, ഭാരത് ജോഡോ യാത്ര ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, മുന്‍ കെപിസിസി-ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം, പ്രസിഡന്‍റുമാര്‍, പോഷകസംഘടന-സെല്ലുകള്‍- ഡിപ്പാര്‍ട്ടുമെന്‍റുകള്‍ എന്നിവയുടെ ഭാരവാഹികള്‍, മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിന്ധികള്‍ തുടങ്ങിയവരാണ് സ്വാഗതസംഘ രൂപീകരണ സമിതികളില്‍ പങ്കെടുക്കുക.

നിതീഷ് എൻഡിഎ വിട്ടത് ബിജെപിക്ക് കിട്ടിയ അടി; സോണിയാ ഗാന്ധിയെ കണ്ട് തേജസ്വി യാദവ്

Follow Us:
Download App:
  • android
  • ios