
തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ(conspiracy case) യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥനെ (ks sabarinath)പൊലീസ് (police)ഇന്ന് ചോദ്യം ചെയ്യും(questioning). വിമാനത്തിനുളളിൽ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനക്കു പിന്നിൽ ശബരിനാഥാണെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതെന്ന് അന്വേഷണ സംഘം പറയുന്നു .യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ശബരിനാഥ് പ്രതിഷേധം അറിയിക്കാനിട്ട സന്ദേശം പ്രചരിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇന്ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖമുഖം അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നുമാണ് ശബരീനാഥന്റെ പ്രതികരണം. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിനാഥന്‍റെ പേരിലുള്ള സ്ക്രീന്‍ഷോട്ട് ചോര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ? സംഘടനയില്‍ വിവാദം പുകയുന്നു
വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ മുന്‍ എംഎല്‍എ കൂടിയായ കെ എസ് ശബരിനാഥനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വിവാദം പുകയുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റേതെന്ന പേരിൽ സ്ക്രീൻ ഷോട്ട് പുറത്തുവന്നത്.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള നീക്കത്തെ കുറിച്ച് ശബരിനാഥന്‍ പറയുന്നതായി ഈ സ്ക്രീൻ ഷോട്ടിലുണ്ട്. ഇതേ തുടർന്നാണ് ഗൂഢാലോചനയിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ മുൻ എംഎൽഎയായ ശബരിനാഥനെ അന്വേഷണ ഉദ്യോഗസ്ഥനായ ശംഖമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥിരാജ് നോട്ടീസ് നൽകിയത്. അതേസമയം, സ്ക്രീൻ ഷോട്ട് ചോർത്തി പൊലീസിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാർ തന്നെയാണെന്ന വിവാദമാണ് സംഘടനക്കുള്ളില്‍ പുകയുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിലിനും പിഎ സുനീഷിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യൂത്ത് കോണ്‍ഗ്രസുകാർ നൽകിയ പരാതിയും പൊലീസ് തള്ളി. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയാണ് ഇതേവരെ പ്രതിചേർത്തിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നാണ് കെ എസ് ശബരിനാഥൻ പ്രതികരിച്ചിട്ടുള്ളത്. പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഷാഫി പറമ്പിൽ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.