ആനവണ്ടി പ്രേമികളുടെ വിവാദയാത്ര; ബസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Apr 13, 2021, 6:24 PM IST
Highlights

കെഎസ്ആർടിസി ബത്തേരി ഡിപ്പോയിൽ നിന്ന് വാടകയ്ക്കെടുത്ത ബസുകളുടെ മുകളിൽ കയറി ആനവണ്ടിപ്രേമികൾ  യാത്ര ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. അന്നേ ദിവസം അതേ ബസിൽ യാത്ര ചെയ്ത മുഴുവൻ ആളുകളും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരി: ആനവണ്ടി പ്രേമികൾ ബസ്സിന് മുകളിൽ കയറി യാത്ര ആഘോഷമാക്കിയ ദിവസം ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കെഎസ്ആർടിസി ബത്തേരി ഡിപ്പോയിൽ നിന്ന് വാടകയ്ക്കെടുത്ത ബസുകളുടെ മുകളിൽ കയറി ആനവണ്ടിപ്രേമികൾ  യാത്ര ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. അന്നേ ദിവസം അതേ ബസിൽ യാത്ര ചെയ്ത മുഴുവൻ ആളുകളും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ബസിന് മുകളില്‍ കയറി ഒരുസംഘം കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവത്തിൽ വയനാട് ആര്‍ടിഒ അന്വേഷണം തുടങ്ങിയിരുന്നു. വാടകയ്ക്ക് നല്‍കിയ ബസിന് മുകളില്‍ വാഹനപ്രേമികള്‍ കയറിയ വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഞായറാഴ്ച രാവിലെയാണ് ആനവണ്ടി പ്രേമികള്‍ എന്ന കൂട്ടായ്മ ബത്തേരി ഡിപ്പോയില്‍ നിന്ന് രണ്ടു ബസുകള്‍ വാടകയ്ക്കെടുക്കുന്നത്. ബസ് ലഭിച്ചയുടന്‍ ഡിപ്പോയില്‍ വെച്ചുതന്നെ ആഘോഷവും തുടങ്ങി. സര്‍വീസില്‍ ക്രമക്കേട് നടത്തിയതിന് ബത്തേരിയില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ ആദരിക്കലായിരുന്നു അദ്യചടങ്ങ്. തുടര്‍ന്ന് ബസിന് മുകളില്‍ കയറി ആഘോഷം ആരംഭിച്ചു. ഡിപ്പോയ്ക്ക് സമീപം പെട്രോള്‍ പമ്പുണ്ടെന്ന കാര്യം പോലും മറന്ന് പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. ബത്തേരി മുതല്‍ കാരാപ്പുഴ വരെ 20 കിലോമീറ്ററോളം സ്ത്രീകളടക്കം വാഹനത്തിന് മുകളി‍ല്‍ കയറി സഞ്ചരിച്ചിട്ടും നടപടി ഒന്നുമുണ്ടായില്ല. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളി‍ല്‍ പ്രചരിച്ചതോടെ കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. 

click me!