
തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. ചർച്ചയിൽ ഗതാഗത തൊഴിൽ മന്ത്രിമാർ പങ്കെടുക്കും. അംഗീകൃത യൂണിയൻ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചർച്ചയ്ക്ക് വിളിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് ചർച്ചയിൽ പ്രാമുഖ്യം നൽകുമെന്ന് ഗതാഗതമന്ത്രി ഇന്നലെ വ്യകതമാക്കിയിരുന്നു.
കെ എസ് ആർ ടി സിയിലെ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും നടത്തിയ ആശയ വിനിമയത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ മന്ത്രിമാർ ഇന്ന് തൊഴിലാളികൾക്കും മാനേജ്മെന്റിനും മുന്നിൽ വയ്ക്കും. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശന്പളം നൽകണം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ട് വെക്കുന്നത്.
കെ എസ് ആർ ടി സിയിലെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികളും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെന്‍റിനേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്
അതിനിടെ ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർ ടി സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ എസ് ആർ ടി സി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 10 നകം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു ഇത്. ഉത്തരവ് നടപ്പിലാക്കാതിരുന്നാൽ ,സി എം ഡിക്ക് എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെ എസ് ആർ ടി സിക്ക് മുന്നറിയിപ്പും നൽകിയിരുന്നു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam