
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്‍റ് കെ എം കൃഷ്ണലാൽ. പാർട്ടി പ്രവർത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവൻ ആരായാലും ശരി അവൻ പാർട്ടിക്ക് പുറത്ത് എന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് കൃഷ്ണലാൽ ഫേസ് ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ കെപിസിസി നേതൃത്വത്തെയും വി ഡി സതീശനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നവരെ സോഷ്യൽ മീഡിയയിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, കുലം മുടിക്കാൻ മാത്രമായി ഇറങ്ങിത്തിരിച്ച വെട്ടുകിളികൂട്ടങ്ങൾ എന്നാണ് കൃഷ്ണലാൽ വിശേഷിപ്പിച്ചത്. വീട്ടിലുള്ളവരുടെ മാനത്തിന് പാർട്ടി ലേബൽ ഉപയോഗിച്ച് വിലപറയാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടിയുള്ള താക്കീതാണ് പാർട്ടി നൽകിയതെന്ന് മനസ്സിലാക്കാനുള്ള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത സോഷ്യൽ മീഡിയ നേതാക്കന്മാർക്ക് ഉണ്ടാകണമെന്ന് കൃഷ്ണലാൽ എഴുതി.
"പാർട്ടി പ്രവർത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവൻ ആരായാലും ശരി അവൻ പാർട്ടിക്ക് പുറത്ത്, അതാണ് പാർട്ടി നിലപാട്. പാർട്ടി ഒറ്റക്കെട്ടായി കൂടിയാലോചന നടത്തി നടപടിയെടുത്ത ഒരു വിഷയത്തിനുമേൽ കെപിസിസി നേതൃത്വത്തെയും വി ഡി സതീശനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സോഷ്യൽ മീഡിയയിലെ ഫെയ്സ്ബുക്ക് താളുകളിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുലം മുടിക്കാനായി മാത്രമായി ഇറങ്ങിത്തിരിച്ച വെട്ടുകിളികൂട്ടങ്ങളോട് പറയാനുള്ളത് നിന്റെയൊക്കെ വീട്ടിലെ ഭാര്യമാരുടെയും മക്കളുടെയും പെങ്ങന്മാരുടെയും മാനത്തിന് പാർട്ടി ലേബൽ ഉപയോഗിച്ച് വിലപറയാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടിയുള്ള താക്കീതാണ് പാർട്ടി നൽകിയതെന്ന് മനസ്സിലാക്കാനുള്ള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത സോഷ്യൽ മീഡിയ നേതാക്കന്മാർക്ക് ഉണ്ടാകണം.
സോഷ്യൽ മീഡിയയിലെ റീൽസിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നവനല്ല വി ഡി സതീശൻ എന്ന് നിങ്ങൾ ഓർത്തോളണം. ഏതെങ്കിലും നേതാവിന്റെ അജണ്ട നടപ്പാക്കാനും, പാർട്ടി ലേബൽ ഉപയോഗിച്ച് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന, പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള വെട്ടുകിളി കൂട്ടങ്ങൾക്ക് പൂട്ടിടാൻ കെപിസിസി തയ്യാറാവണം അല്ലാത്തപക്ഷം ഇത്തരക്കാരെ പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകർ ഒന്നടങ്കം നേരിടേണ്ട സ്ഥിതി വരും.
ശരിയാണ് വി ഡി സതീശൻ
ശരിയാണ് കെപിസിസി
അഭിമാനമാണ് പാർട്ടി"- എന്നാണ് കൃഷ്ണലാലിന്‍റെ കുറിപ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam