
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വിഡി സതീശൻ ക്ഷമാപൂർവ്വം കേട്ടു. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണ്. എന്ത് തീരുമാനം എടുക്കും എന്നത് മുൻകൂട്ടി പറയാനാകില്ല. കെ എസ് യുവിന്റെ താല്പര്യം പരിഗണിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വാസം. സർക്കാരിനെതിരെ കെഎസ്‌യു തുറന്ന പോരിലേക്ക് എന്ന് വ്യാഖ്യാനിക്കരുതെന്നും തീരുമാനം എന്ത് എന്ന് മുൻകൂട്ടി പറഞ്ഞ് ഒരു അഭിപ്രായം പറയാനില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. നേരത്തെ പരാതിപ്പെടാൻ എത്തിയിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നായിരുന്നു കെ.എസ്.യുവിന്റെ പ്രധാന പരാതി. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടിക്കാഴ്ച നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam