
തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള കെ എസ് ആർ ടി സി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം പുകയുന്നു. കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ വിഷയത്തിൽ പരസ്യ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ഇളവ് കെ എസ് ആർ ടി സി എം ഡിയുടെ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും അലോഷ്യസ് പറഞ്ഞു. വിദ്യാർത്ഥികളുടെ കണ്‍സൻഷൻ നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ കെ എസ് ആർ ടി സി ചീഫ് ഓഫീസ് ഉപരോധിച്ചു. ഓഫീസിനുള്ളിൽ കയറിയ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഓഫീലെ ജനാല ചില്ലുകള്‍ തകർന്നു. എട്ട് കെ എസ് യു പ്രവർത്തകരെ ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
അതിനിടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെ തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ എസ് ആർ ടി സി വിദ്യാർഥി കൺസെഷൻ ഇളവിലെ നിയന്ത്രണം പാർട്ടി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞത്.
അതേസമയം കെ എസ് ആര്‍ടി സിയിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് രംഗത്തെത്തിയിരുന്നു. അർഹരായവർക്ക് മാത്രം ഇളവ് കിട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. പ്രായ പരിധി വെച്ച തീരുമാനത്തെ മന്ത്രി പിന്തുണയ്ക്കുകയും ചെയ്തു. വിദ്യാർഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കണ്‍സഷന്‍ കിട്ടും.പ്രായപരിധി വച്ചതിനും കൃത്യമായ കാരണമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസില്‍ പഠിക്കുന്നവരും കണ്‍സഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam