കര്‍ണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് വേണമെന്ന് ഗവര്‍ണർ; നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

By Web TeamFirst Published Jul 19, 2019, 5:50 AM IST
Highlights

ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ.

ബെംഗളുരു: കര്‍ണാടകത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് 'വിശ്വാസം' തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവർണർ, മുഖ്യമന്ത്രി കുമാരസ്വാമിക്ക് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു.

Read Also: സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍: വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ഗവര്‍ണര്‍, വേണ്ടെന്ന് കോണ്‍ഗ്രസ്

അതേസമയം, വിശ്വാസവോട്ടെടുപ്പ് നടത്താത്തില്‍ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ മുതല്‍ വിധാന്‍ സൗധയില്‍ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണമെന്നും വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഈ സാഹചര്യത്തില്‍ ഇന്ന് സഭാനടപടികള്‍ നിര്‍ണായകമാകും. ഉച്ചയ്ക്ക് 11 മണിക്കാണ് സഭാസമ്മേളനം തുടങ്ങുക. വിമതര്‍ സഭയിലെത്തണമെന്ന് സ്പീക്കര്‍ക്ക് നിർദ്ദേശിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിപ്പിന്‍റെ നിയമസാധ്യതയിൽ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് മറുപടി നല്‍കിയേക്കും. 

Read Also: കര്‍ണാടക: വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് കേന്ദ്രം

16 വിമത എംഎൽഎമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ വിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ബഹളത്തില്‍ കലാശിച്ചിക്കുകയായിരുന്നു. 15 വിമത എംഎല്‍എമാര്‍ ഉള്‍പ്പടെ 20 പേരാണ് ഇന്നലെ സഭയില്‍ നിന്ന് വിട്ടുനിന്നത്. 

click me!