
തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ടു കൊല്ലൻ ശ്രമിച്ച സംഭവത്തിലെ പ്രതി അർഷാദിൽ നിന്ന് പത്ത് ഗ്രാം എംഡിഎംഎ പിടികൂടി. നിരോധിത മയക്കുമരുന്നാണ് ഇത്. ഇയാളുടെ മയക്കുമരുന്ന് സംഘവുമായള്ള ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കാറിൽ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുവായൂർ കാവീട് സ്വദേശിയാണ് അർഷാദ്. ഇയാൾ കുന്നംകുളം പൊലീസിന്റെ പിടിയിലാണ്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ നിലയിൽ രാവിലെ റോഡരികിലാണ് പ്രതീക്ഷയെ കണ്ടെത്തിയത്. കാറപകടത്തിൽ പരിക്കേറ്റതാണെന്നും ഇടിച്ച കാർ നിർത്താതെ പോയി എന്നുമായിരുന്നു ആദ്യ നിഗമനം. സാരമായി പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി എടുത്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഭർത്താവുമായി അകന്ന് കഴിയുന്ന പ്രതീക്ഷ രണ്ടാഴ്ചയോളമായി അർഷാദിനൊപ്പമായിരുന്നു. ഇരുവരും നേരത്തെ മുതൽ അടുപ്പത്തിലായിരുന്നു. രാവിലെ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ തർക്കമുണ്ടാവുകയും അർഷാദ് പ്രതീക്ഷയെ ഡോർ തുറന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. പിടിവിടാതെ ഡോറിൽ തൂങ്ങി കിടക്കുന്നതിനിടെ യുവതിക്ക് പരിക്കേറ്റു. യുവതിയുടെ പരാതിയിൽ അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.