മഹാ പ്രളയത്തിന് ശേഷം കുട്ടനാടിന്‍റെ കാര്‍ഷിക സമ്പദായങ്ങളെല്ലാം മാറി മറഞ്ഞു. ചമ്പക്കുളത്തും രാമങ്കരിയിലും നെടുമുടിയിലും എല്ലാം ഏക്കറു കണത്തിന് പാടത്താണ് രണ്ടാം കൃഷി ഉപേക്ഷിച്ചത്
ആലപ്പുഴ: മഹാപ്രളയത്തിന് ശേഷം ആവാസ വ്യവസ്ഥയിലും കാര്‍ഷിക രീതികളിലും ഭൂപ്രകൃതിയിലും പതിവുകളിലും എല്ലാം കനത്ത ആഘാതങ്ങളാണ് കുട്ടനാട് മേഖലക്ക് സംഭവിച്ചിട്ടുള്ളത്. മറ്റൊരു മഴക്കാലം കൂടി എത്തുമ്പോൾ കുട്ടനാടിന്റെ ദുരിതവും ഇരട്ടിക്കുന്ന അനുഭവ കഥകളാണ് കുട്ടനാടിന് കരകയണം എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്താ പരമ്പരയിൽ നാട്ടുകാര്‍ പങ്കുവയ്ക്കുന്നതും. മടവീഴ്ചയും വെള്ളപ്പൊക്കവും പതിവായതോടെ നെല്ലറയായ കുട്ടനാട്ടിന്‍റെ കാർഷിക കലണ്ടർ പോലും മാറ്റിമറിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
പുഞ്ചക്കൊയ്ത്ത് കഴിഞ്ഞാൽ പിന്നെ രണ്ടാംകൃഷി. കുട്ടനാടിന്‍റെ ഈ കാർഷിക രീതിയാണ് മഹാപ്രളയം മാറ്റിയെഴുതിയത്. പതിനായിരം ഹെക്ടർ വരെയാണ് സാധാരണ വിതയ്ക്കുക. 2018 ൽ വിതച്ചതെല്ലാം പ്രളയംകൊണ്ടപോയി. പിന്നീടുള്ള മൂന്ന് വർഷങ്ങളിലായി 55 ശതമാനം മാത്രമാണ് കൊയ്തെടുക്കാനായത്. മടവീഴ്ചയും വെള്ളപ്പൊക്കവുമാണ് വില്ലൻ വേഷത്തിലെന്ന് കർഷകര്‍ പറയുന്നു. നഷ്ടം പതിവായതോടെ ചമ്പക്കുളത്തും രാമങ്കരിയിലും നെടുമുടിയിലും എല്ലാം ഏക്കറു കണത്തിന് പാടത്താണ് കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിച്ചത്.
മടവീഴ്ച തടയാൻ ശക്തമായ പുറംബണ്ട് നിർമാണം, വെള്ളം ഒഴുകി മാറാൻ തോടുകളുടെ ആഴംകൂട്ടൽ ഒന്നും നടന്നില്ല. കർഷകരുടെ ഈ ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചെങ്കിലും കേൾക്കാനും പരിഹരിക്കാനും അധികൃതരാരും തുനിഞ്ഞിറങ്ങിയതും ഇല്ല.
തുടർന്ന് വായിക്കാം: വറ്റാത്ത വെള്ളം മുറിവേൽപ്പിച്ചവർ നാട് വിടുമ്പോൾ.. കുട്ടനാട് ഇന്നൊരു പലായന ഭൂമിയാണ്!...
കൃഷി നശിക്കുന്നതും കാര്‍ഷിക മേഖലക്കുള്ള നഷ്ടവും മാത്രമല്ല ജനജീവിതവും ഏറെ ദുഷ്കരമാണിവിടെ. വെള്ളം ഇറങ്ങി പോകാതെ കെട്ടിക്കിടക്കുന്ന താമസ സ്ഥലങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വഴിയില്ല. വെള്ളം കൂടിയാൽ വീട് ഉപേക്ഷിച്ചു ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടണം. കുട്ടനാട്ടുകാരന്‍റെ ഇപ്പോഴത്തെ ഗതികേട്.
വാര്‍ത്ത കാണാം:
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona