
ഇടുക്കി: കെ.വി.തോമസ് (kv thomas) ഒരിക്കലും തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസ്(uma thomas). കോൺഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകും. പി ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരിൽ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.
രാവിലെ തന്നെ പി ടി തോമസിന്റെ ജന്മ നാടായ ഇടുക്കിയിലെ ഉപ്പുതോട്ടിൽ ഉമ തോമസ് എത്തി. പള്ളിയിലെ പ്രാർഥനക്ക് ശേഷം പി ടിതോമസിന്റെ കല്ലറയിലെത്തി പ്രാർഥിച്ചു. ഉപ്പുതോടിലെ ആളുകലെ നേരിൽ കണ്ട് കുശലാന്വേഷണം നടത്തി.
ശേഷം ഉമ ഇടുക്കി ബിഷപ്പിനെ സന്ദർശിച്ചു. ബിഷപ്പിന്റെ അനുഗ്രഹം വാങ്ങാൻ ആണ് എത്തിയതെന്ന് ഉമ പറഞ്ഞു. എല്ലാ സഹകരണം ഉണ്ടാകും എന്ന് ബിഷപ് പറഞ്ഞു. തെറ്റിദ്ധാരണയെ തുടർന്ന് പി ടി യോട് ഒന്നോ രണ്ടോ പേർ എതിര് നിന്നാലും അതിലേറെ പേർ ഒപ്പം ഉണ്ടായിരുന്നല്ലോ എന്ന് ഉമ കൂട്ടിച്ചേർത്തു
ഇന്നലെയാണ് തൃക്കാക്കരയിലെ സ്ഥാനാർഥിയായി ഉമ തോമസിനെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഉമ പിന്നീട് പിടി തോമസിന്റെ ജീവിത സഖിയാകുകയായിരുന്നു. പി ടി തോമസിന്റെ മരണത്തോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ പി ടിയുടെ ഭാര്യ തന്നെ മൽസരത്തിനിറങ്ങുമ്പോൾ സഹതാപ തരംഗം കൂടി യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്
'പിടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ ജയിക്കും, സ്ഥാനാത്ഥി പ്രഖ്യാപനം മുതിർന്ന നേതാക്കളുമായി ആലോചിച്ച്': വിഡി സതീശൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉമ മികച്ച സ്ഥാനാർത്ഥിയാണ്. ചിട്ടയായ പ്രവർത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും പഠിച്ചത്. അതുൾക്കൊണ്ട് തൃക്കാക്കരയിൽ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ചെറിയ പക്ഷമാണ്. മുതിർന്ന നേതാക്കൾ എതിർപ്പുയർത്തിയവരുമായി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam