രാഹുലിന്റെ എംപി ഓഫീസ് ആക്രമണം: പൊലീസിന് വീഴ്ച, ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ

By Web TeamFirst Published Jun 28, 2022, 7:48 AM IST
Highlights

സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങൾ തേടും. അക്രമണ സാധ്യത മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും ഇന്‍റലിജൻസിനും വീഴ്ച്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തൽ.

ദില്ലി : വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. എസ് എഫ് ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷയൊരുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ പൊലീസ് സുരക്ഷ നൽകിയില്ല. പൊലീസിനെ മറികടന്ന് പ്രതിഷേധിച്ച പ്രവർത്തകർ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് എഡിജിപിയുടെ പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. 

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങൾ തേടും. അക്രമണ സാധ്യത മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും ഇന്‍റലിജൻസിനും വീഴ്ച്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തൽ. ഗാന്ധി ചിത്രം തകർത്ത സംഭവത്തിലും വിശദമായ അന്വേഷണം ഉണ്ടാകും. 

'എസ്എഫ്ഐ-ക്കാരോട് കണക്കുചോദിക്കാൻ വയനാട്ടിലേക്കുവരുന്ന രാഹുൽ ഗാന്ധിയോട്'; ചോദ്യങ്ങളുമായി എംഎ ബേബി

അതേസമയം സമരം അക്രമാസക്തമായതിനെ കുറിച്ച് പഠിക്കാൻ എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ഇന്ന് വയനാട് ജില്ലയിലെത്തും. സംസ്ഥാന പ്രസിഡന്റ് അനുശ്രീയ്ക്ക് പുറമെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരും സംഘത്തിലുണ്ടാകും. എസ് എഫ് ഐ ജില്ലാ കമ്മിറ്റി നേതാക്കളിൽ നിന്ന് വിശദീകരണം തേടിയ ശേഷമാകും തുടർ നടപടികൾ. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും റിമാൻഡിലായതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

രാഹുലിന്റെ ഓഫീസ് ആക്രമണം : കേരളത്തിൽ വാക്പോര്, ദില്ലിയിൽ സൗഹാർദ്ദ ചർച്ച

click me!