
തിരുവനന്തപുരം: തിരുവനന്തപുരം ജവഹർ നഗറിലെ കണ്ണായ സ്ഥലത്തെ 10 കോടിയിലേറെ വില വരുന്ന വീടും വസ്തുവും തട്ടിയെടുക്കാനായി നടന്നത് ആസൂത്രിത ഗൂഢാലോചന. ശാസ്തംഗലം സബ് രജിസ്ടാർ കൂടി അറസ്റ്റിലായതോടെ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഭൂമിതട്ടിപ്പിന് കൂട്ടുനിന്നു എന്ന്മാത്രമല്ല, പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് കൂടി നൽകിയതിനാലാണ് സബ് രജിസ്ട്രാർ കഴിഞ്ഞദിവസം പിടിയിലായത്. ഭൂമിയുടെ യഥാർത്ഥ ഉടമ ഡോറ അസറിയ് ക്രിപ്സ് ഇപ്പോഴും അമേരിക്കയിലാണ്. ഈ വൻ ഭൂമി കുംഭകോണം പുറത്തുകൊണ്ടു വന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.
പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ കേസിലെ മുഖ്യപ്രതികളായ അനന്തപുരി മണികണ്ഠനും അനിൽ തമ്പിയും ഒളിവിൽ പോയിരുന്നു. അനിൽ തമ്പിയുടെ ഭാര്യയുടെ അച്ഛന്റെ പേരിലാണ് ഭൂമി ഏറ്റവും ഒടുവിൽ വിലയാധാരമായി വാങ്ങിയത്. പ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെ മറ്റൊരു കാര്യം മ്യൂസിയം എസ്എസ്എച്ച് വിമൽ കണ്ടെത്തി. തട്ടിപ്പ് പ്രമാണങ്ങള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് മണികണ്ഠന്റെ സഹോദരനും ആധാരമെഴുത്തുകാരനുമായ മഹേഷിൻെറ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ചാണ്. പക്ഷെ പണം മുടക്കിയിരിക്കുന്നത് മണികണ്ഠൻെറ അക്കൗണ്ടിൽ നിന്നുമാണ്.
ജാമ്യാപേക്ഷയെല്ലാം തളളിയതോടെ തമിഴ്നാട്ടിലും ബംഗ്ലൂരുമായി ഒളിവിൽ കറങ്ങി നടന്ന മണികണ്ഠനെ ചെന്നൈയിലെ ഒരു ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ അനിൽ തമ്പിയുടെ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തി. രണ്ടു കോടി അക്കൗണ്ടിലേക്ക് മാത്രം കൈമാറി. ബാക്കി പണം നേരിട്ടും നൽകിയെന്നാണ് മൊഴി. ക്വട്ടേഷനേറ്റെടുത്ത മണികണ്ഠൻ സുഹൃത്തായ സുനിൽ തോമസ് വഴി ഡോറയുമായി മുഖ സാദൃശ്യമുള്ള വസന്തയെ കണ്ടെത്തി. മണികണ്ഠൻ മറ്റൊരു സുഹൃത്തായ സെയ്ദാലി വഴി മെറിൻ ജേക്കബിനെയും തട്ടിപ്പിനായി തെരഞ്ഞെടുത്തു. സെയ്ദാലിയാണ് വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയത്.
മുമ്പും തട്ടിപ്പ് കേസുകളിലെ പ്രതിയായ സെയ്ദാലിയാണ് അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മെറിനെ ആള്‍മാറാട്ടത്തിനായി കൊണ്ടുവരുന്നത്. അങ്ങനെ ഡോറയായി വസന്തയും വളർത്തുമകളായി മെറിനും സബ് രജിസ്ട്രാർ ഓഫീസിലെത്തുന്നു, ഇഷ്ടദാനം രജിസ്റ്റർ ചെയ്യുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് വ്യാജ ഇഷ്ടദാനം രജിസ്റ്റർ ചെയ്തത്. ഇഷ്ടദാനം രജിസ്റ്റർ ചെയ്ത് 14 ദിവസം കഴിഞ്ഞപ്പോള്‍ ഒന്നര കോടിക്ക് അനിൽ തമ്പിയുടെ ഭാര്യ പിതാവായ ചന്ദ്രസേനന് വിലയാധാരം എഴുതി നൽകി. വ്യാജ രേഖയുണ്ടാക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്യാൻ സഹായിച്ച സെയ്ദലിയും സുനിലും ഇതിനിടെ പിടിയിലായി. അപ്പോഴും വൻ സ്വാധീനമുള്ള അനിൽ തമ്പിയെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞില്ല.
ഒളിവിൽ കഴിഞ്ഞിരുന്ന തമ്പിയെ ചെന്നൈയിലെ ഒരു ആശ്രമത്തിൽ നിന്നാണ് പൊലിസ് ഒടുവിൽ പിടികൂടിയത്. അനിലിനെ പിടികൂടാനുള്ള പൊലിസിന്റെ നീക്കങ്ങള്‍ പോലും പലപ്പോഴും ചോർന്നു പോയി. വളരെ രഹസ്യമായ നീക്കത്തിനൊടുവിലാണ് അനിൽ തമ്പി പിടിയിലായത്. അനിലിനെയും അനന്തപുരം മണികണ്ഠനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തി തലയൂരാൻ ശ്രമിച്ചു.
അപ്പോഴും കേസിലെ മറ്റൊരു മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. തട്ടിപ്പിനെ കുറിച്ച് എല്ലാം അറിയാമായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ലക്ഷ്മി. ആള്‍മാറാട്ടം നടത്തി ഡോറയായി വസന്ത വന്നപ്പോള്‍ വ്യാജ ഐഡി കാർഡു പോലും പരിശോധിച്ചില്ല. പ്രമാണങ്ങളിലുള്ള സാക്ഷികളെല്ലാം വ്യാജം. സബ് രജിസ്ട്രാർ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് വ്യക്തമായി. കോടികള്‍ ഒഴികിയപ്പോള്‍ നടന്നത് വൻ അട്ടിമറി. ഭൂമി കുംഭകോണം പുറത്തായപ്പോള്‍ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം നടത്തി. തട്ടിപ്പിന് കൂട്ടുനിന്ന ലക്ഷ്മിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥ.
തട്ടിപ്പുകാരൻ മണികണ്ഠനെ സംരക്ഷിച്ചായിരുന്നു അന്വേഷണ റിപ്പോർട്ട്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തട്ടിപ്പിന് മുമ്പും ശേഷവും ലക്ഷ്മിയും തട്ടിപ്പുകാരും പരസ്പരം പല പ്രാവശ്യം വിളിച്ചിട്ടുണ്ട്. അനിൽ തമ്പിയുടെ വീട്ടിൽ പ്രതികള്‍ ഒത്തു ചേർന്ന് ഗൂഢാലോചനയും നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മാത്രമല്ല പരാതി പൊലീസിന് മുന്നിലെത്തിയപ്പോള്‍ അന്വേഷണം തുടങ്ങുന്നതിൽ മെല്ലപ്പോക്കായിരുന്നു. ഇതിന് പിന്നിലും ഉന്നത തലങ്ങളിൽ അട്ടിമറി നടന്നോയെന്ന സംശയം സ്പെഷ്യൽ ബ്രാഞ്ച് പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോഴും സംശയം ബാക്കിയാണ്. പിടിയിലാവർ മാത്രമാണോ കോടികള്‍ ഒഴുകിയെ കുംഭകോണത്തിലെ കണ്ണികള്‍? അതോ ഇനിയും മുഖങ്ങള്‍ മറനീക്കി പുറത്തുവരാനുണ്ടോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam