രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.
ഇടുക്കി : മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.
ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും നിലവിൽ മഴക്ക് ശമനമുണ്ടെന്നുമാണ് ദേവികുളം തഹസിൽദാർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.
ഇർഷാദിന്റെ മരണത്തിന് പിന്നിലാര്, മരിച്ചതെങ്ങനെ ? പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും
കോട്ടയത്ത് മഴയ്ക്ക് ശമനം
കോട്ടയത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. പടിഞ്ഞാറൻ മേഖലകളിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലും വൈക്കം, ചങ്ങനാശേരി താലൂക്കിൽ നിരവധിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ആകെ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരുമെന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ കനത്ത വെള്ളക്കെട്ടിന് നടുവിൽ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 270 കുടുംബങ്ങളെ ഇതിനകം മാറ്റി പാർപ്പിച്ചിട്ടുണ്ട്.
വെള്ളത്തിൻറെ അളവ് കൂടുന്നതനുസരിച്ച് അഗ്നി ശമനസേനയുടെ നേതൃത്വത്തിൽ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കുട്ടനാട്ടിലെ കാവാലം നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. തിരുവൻവണ്ടൂർ അടക്കമുള്ള മേഖലകയിൽ വെള്ളക്കെട്ട് ഉണ്ട്. കിഴക്കൻ വെള്ളത്തിൻറെ ഒഴുക്കനുസരിച്ച് തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും വെള്ളം കടലിലേക്ക് വിടാൻ സാധിക്കുന്നില്ല. ഇത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമാകുന്നുണ്ട്.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.