
കോഴിക്കോട്/ബെംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുന്‍റെ രണ്ടാമത്തെ മൊബൈല്‍ നമ്പറിൽ വിളിച്ചപ്പോള്‍ വീണ്ടും റിങ് ചെയ്തെന്ന് കുടുംബം. ഇന്ന് അല്‍പസമയം മുമ്പ് വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തതെന്ന് കുടുംബം പറഞ്ഞു. രണ്ടാമത്തെ ഫോണില്‍ ചാര്‍ജ് ഉണ്ടെന്നാണ് കരുതുന്നതെന്നും അര്‍ജുൻ മണ്ണിനിടയിലായ ലോറിക്കുള്ളില്‍ തന്നെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.
ലോറിയില്‍ അര്‍ജുൻ ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ പറഞ്ഞു. ഫോണ്‍ റിങ് ചെയ്തതെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. വീണ്ടും നമ്പര്‍ സ്വിച്ച് ഓഫായെന്നും ഭാര്യ പറഞ്ഞു. രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണില്‍ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോഴാണ് വീണ്ടും റിങ് ചെയ്തതെന്നും കുടുംബം പറയുന്നത്.
അര്‍ജുൻ തന്നെ ഫോണ്‍ ഓണാക്കി ഓഫാക്കിയതാണോ എന്നാണ് കുടുംബത്തിന്‍റെ സംശയം.അതേസമയം, ഇന്നാണ് വിവരം അറിയുന്നതെന്നും ഉദ്യോഗസ്ഥ തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അര്‍ജുനെ കണ്ടെത്താനുള്ള നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കര്‍ണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും രണ്ടു ദിവസമായിട്ടും വിവരങ്ങള്‍ വന്നിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി അടക്കമുള്ളവരുണ്ടെന്നും നാവികസേനയെ എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും എസ്പിയുമായി സംസാരിച്ചുവെന്നും കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു. മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉത്തര കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായും ബന്ധപ്പെടുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചിട്ടില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ രണ്ടു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam