
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേറ്റ് ദീപാ മോഹനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം തിരുവനന്തപുരം ബാർ അസോസിയേഷൻ പിൻവലിച്ചു. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടർന്നാണ് ബഹിഷ്ക്കരണം പിൻവലിച്ചത്. അഭിഭാഷകർക്കെതിരെ മജിസ്ട്രേറ്റ് നൽകിയ പരാതി പിൻവലിക്കാതെയാണ് സമരം നിർത്തുന്നത്.
മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്. റിമാൻഡ് പ്രതിയുടെ മോചനം ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് ദീപാ മോഹനെ ചേമ്പറില്‍ കയറി അഭിഭാഷകർ നടത്തിയ ബഹളമാണ് വിവാദമായത്. ഇതിനെതിരെ മജിസ്ട്രേറ്റ് നൽകിയ പരാതിയിൽ 12 അഭിഭാഷകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ബഹിഷ്ക്കരണമാണ് ഇപ്പോൾ അവസാനിപ്പിച്ചത്.
ജില്ലാ ജഡ്ജി തുടർചർച്ച നടത്തുമെന്ന തീരുമാനത്തിലാണ് ബഹിഷ്ക്കരണം പിൻവലിച്ചതെന്നാണ് തിരുവനന്തപുരം ബാർ അസോസിയേഷന്റെ വിശദീകരണം. എതായാലും അഭിഭാഷകരുടെ ആവശ്യം അംഗീകരിക്കാതെയായിരുന്നു ബഹിഷ്ക്കരണം പിൻവലിച്ചതെന്ന് ശ്രദ്ധേയമാണ്. ബാർ അസോസിയേഷൻ പ്രസിഡന്റിനെതിരെ ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam