
കണ്ണൂർ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ബഫർ സോൺ വിവാദത്തിൽ ജൂൺ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇടതു മുന്നണി ഹർത്താൽ നടത്തും. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കണ്ണൂരിൽ ആർഎസ്എസ് മനപൂർവം അക്രമണങ്ങൾക്ക് മുന്നിട്ടിറങ്ങുന്നുവെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളിൽ പോലും കയറി ആക്രമണ പ്രവർത്തനം നടത്തുന്നു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് പച്ച നുണ പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എൻജിഒയും അതിന്റെ പിന്നിലെ രാഷ്ട്രീയ നേതൃത്വവുമാണ് ഗൂഢാലോചനയുടെ പിന്നിൽ. ബി ജെ പി അണിയറയിലും കോൺഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു. കല്ലു പറിക്കൽ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജൻ പരിഹസിച്ചു.
മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ വികാര പരമായി പെരുമാറരുത് എന്ന് എം വി ജയരാജൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായാലും രാഷ്ട്രീയമായി തന്നെ നേരിടണം. മുഖ്യമന്ത്രിക്കെതിരായ തെറ്റായ പ്രചരണങ്ങൾക്കെതിരെ ശതമായ പ്രതിഷേധം സ്വാഭാവികമാണ്. പാർട്ടി ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണിയിലൂടെയല്ല, രാഷ്ട്രീയമായി ഇതിനെ നേരിടാൻ സി പി എമ്മിന് കഴിയും. അപവാദ പ്രചരണങ്ങൾക്കെതിരെ വീടുകളിലെത്തി ആളുകളെ നേരിൽ കണ്ട് വിശദീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam