ശരീരത്തില്‍ തറഞ്ഞ് കയറിയിരുന്ന മുള്ളന്‍ പന്നിയുടെ മുള്ള് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പുലിക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിലെ ( Pathanamthitta Angamoozhy ) ജനവാസ മേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി (Leopard) ചത്തു. ശരീരത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നും ഭക്ഷണം കിട്ടാതെയും അവശനിലയിലായിരുന്ന പുലി ഇന്ന് രാവിലെ 9.30 ഓടെയാണ് ചത്തത്. മുള്ളൻ പന്നിയുടെ ആക്രമണത്തില്‍ പുലിക്ക് പരിക്കേറ്റിരുന്നു.
ഇടത് കയ്യില്‍ ആഴത്തിൽ മുള്ള് തറച്ച് കയറിയ നിലയിലായിരുന്നു. ഇന്നലെ രാത്രി കൊല്ലത്തെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി മുള്ള് പുറത്തെടുത്തിരുന്നു. എങ്കിലും പുലി അവശനിലയിലായിരുന്നു. മുരിപ്പെൽ സ്വദേശി സുരേഷിന്‍റെ വീട്ടിലെ തൊഴുത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ഇന്നലെ പുലിയെ കണ്ടെത്തിയത്. ആറ് മാസം മാത്രമാണ് പുലിയുടെ പ്രായം. ഉച്ചയ്ക്ക് ശേഷം കോന്നി ആനക്കൂട്ടില്‍ വെച്ച് പുലിയുടെ പോസ്റ്റുമോര്‍ട്ടം നടക്കും.